ബംഗളുരു: മൂന്ന് ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ട ഗർഭിണി ഓട്ടോറിക്ഷയിൽ പ്രസവിച്ചു, ആശുപത്രി മുറ്റത്തു കുഞ്ഞ് മരിച്ചു. മെട്രോ നഗരമായ ബംഗളുരുവിൽ ഞായറാഴ്ചയായിരുന്നു സംഭവം.
കോവിഡ് രോഗികൾ നിറഞ്ഞതിനാലും പല ആശുപത്രികളും കോവിഡ് രോഗികൾക്കു മാത്രമായി മാറ്റിവച്ചതിനാലും യുവതിയെ മൂന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കാതെ മടക്കുകയായിരുന്നു. ശ്രീരാംപുര ഗവ. ആശുപത്രി, വിക്ടോറിയ ആശുപത്രി, വാണിവിലാസ് തുടങ്ങിയ ആശുപത്രികളിലാണ് യുവതി ഓട്ടോയിൽ എത്തിയത്.
ഒടുവിൽ കെസി ജനറൽ ആശുപത്രി മുറ്റത്ത് ഓട്ടോയിൽ യുവതി പ്രസവിക്കുകയായിരുന്നു. ഉടൻ ചികിത്സ കിട്ടാത്തതിനെ തുടർന്നു കുഞ്ഞു മരിക്കുകയും ചെയ്തു. രാവിലെ മൂന്നു മുതൽ ആശുപത്രി അന്വേഷിച്ച് ഒടുവിൽ ആറു മണിക്കൂറിനുശേഷമാണു യുവതി പ്രസവിക്കുന്നതും കുഞ്ഞ് മരിക്കുന്നതും.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണു സംഭവം സംബന്ധിച്ചു ട്വീറ്റ് ചെയ്തത്. പത്തു ദിവസത്തിനിടെ സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ സമാന സംഭവമാണിത്.
ആശുപത്രികൾ ചികിത്സ നിഷേധിച്ച ഗർഭിണി ഓട്ടോയിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു
09:48 AM Jul 21, 2020 | Deepika.com