ന്യൂഡൽഹി: സച്ചിൻ പൈലറ്റിന്റെ വിമതനീക്കത്തിൽ പുതിയ ആരോപണങ്ങളുമായി കോണ്ഗ്രസ്. കാഷ്മീരിലെ നേതാക്കളായ ഒമർ അബ്ദുള്ളയുടെയും ഫറൂഖ് അബ്ദുള്ളയുടേയും മോചനവുമായി ബന്ധപ്പെടുത്തിയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പുതിയ ആരോപണം ഉന്നയിച്ചത്.
ഒമർ അബ്ദുള്ളയുടേയും ഫറൂഖ് അബ്ദുള്ളയുടേയും മോചനവും സച്ചിൻ പൈലറ്റിന്റെ വിമത നീക്കവുമായി ബന്ധമുണ്ടെന്ന തരത്തിൽ ഭൂപേഷ് ബാഗേൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മെഹബൂബ മുഫ്തിയേയും ഒമർ അബ്ദുള്ളയേയും ഒരേ വകുപ്പുകൾ ചുമത്തിയാണു തടങ്കലിലാക്കിയതെന്നും ഒമർ അബ്ദുള്ളയെ മാത്രം വിട്ടയച്ചതിൽ ആശ്ചര്യമുണ്ടെന്നും സച്ചിൻ പൈലറ്റിന്റെ ഭാര്യ സഹോദരനായതു കൊണ്ടാണോ ഇതെന്നും ബാഗേൽ അഭിമുഖത്തിൽ സംശയം പ്രകടിപ്പിച്ചു.
ഒമർ അബ്ദുള്ളയുടെ സഹോദരി സാറയാണു സച്ചിൻ പൈലറ്റിന്റെ ഭാര്യ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ ഒമർ അബ്ദുള്ളയും ഫാറൂഖ് അബ്ദുള്ളയുമടക്കമുള്ള രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയിരുന്നു. ഏഴു മാസത്തെ തടങ്കലിനുശേഷം മാർച്ചിലാണ് ഒമർ അബ്ദുള്ളയെ മോചിപ്പിച്ചത്.
പിന്നാലെ മറുപടിയുമായി ഒമർ അബ്ദുള്ള രംഗത്തെത്തി. ബാഗേലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഒമർ അബ്ദുള്ള മുന്നറിയിപ്പ് നൽകി. ഇതിനു മറുപടി പറഞ്ഞ ബാഗേൽ, ഒരു ചോദ്യം മാത്രമാണ് ആരോപണമായി ചോദിച്ചതെന്നും അതു വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കുമെന്നും തിരിച്ചടിച്ചു.
പൈലറ്റിന്റെ വിമതനീക്കത്തിന് ഒമറിന്റെ മോചനവുമായി ബന്ധമെന്ന് ബാഗേൽ; വിവാദം
09:02 AM Jul 21, 2020 | Deepika.com