തിരുവനന്തപുരം: ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആയവരെ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങളിലേക്കു മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രോഗലക്ഷണങ്ങളില്ലാത്തവരെയും ഇവിടേക്കു മാറ്റും. ഇവരിൽ നിന്നും രോഗം പകരാനുള്ള സാധ്യതയുണ്ട്. ഇതുവഴി സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പോസിറ്റീവ് ആയവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ഉചിതം. അത്തരമാളുകൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചു ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് പോകേണ്ടതാണ്. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആകുന്ന മുറയ്ക്ക് സർക്കാർ മാനദണ്ഡപ്രകാരം കോവിഡ് ഫസ്റ്റ്ലൈൻ ചികിത്സാകേന്ദ്രത്തിൽ നിന്നു തിരികെ വീട്ടിൽ എത്തിക്കും.
ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കായി ഹോട്ടലുകൾ, ഹാളുകൾ, കോളജുകൾ തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളുടെ മേൽനോട്ടം ബന്ധപ്പെട്ട പിഎച്ച്സി/ എഫ്എച്ച്സി/സിഎച്ച്സി/താലൂക്ക് ആശുപത്രികൾക്കായിരിക്കും. മരുന്നുകൾ, പൾസ് ഓക്സിമീറ്ററുകൾ, ബിപി അപ്പാരറ്റസ് തുടങ്ങി വിവിധ സംവിധാനങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് വിദഗ്ധരായ ആരോഗ്യപ്രവർത്തകർ നേതൃത്വം കൊടുക്കുന്നു.
ഒരേതരം രോഗലക്ഷണങ്ങളുള്ള ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയവരെയും ഒരേ ലിംഗത്തിലുള്ളവരെയും ഒരുമിച്ചു ഒരു ഹാളിലോ വാർഡിലോ കിടത്തുന്നതിൽ പ്രത്യേകിച്ചു പ്രശ്നങ്ങൾ ഇല്ല. ജില്ലാ കണ്ട്രോൾ റൂമിൽ നിന്നോ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തിൽ നിന്നോ ടെസ്റ്റ് റിസൾട്ട് അറിയിച്ച് കഴിഞ്ഞാൽ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിലേക്ക് പോകുന്നതിനു തയാറാകേണ്ടതാണ്. ഇതിന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ മാറ്റുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആയാൽ കോവിഡ് ഫസ്റ്റ് ലൈൻ കേന്ദ്രത്തിലേക്കു മാറ്റും: മുഖ്യമന്ത്രി
10:53 PM Jul 18, 2020 | Deepika.com