മുംബൈ: ഇന്ത്യക്ക് ചൈനയുടെയോ പാക്കിസ്ഥാന്റെയോ മണ്ണ് ആവശ്യമില്ലെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഗുജറാത്തിലെ ജൻ സംവാദ് റാലിയിൽ വീഡിയോ കോണ്‍ഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിസ്തൃതി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.
മാവോയിസ്റ്റുകളുമായുള്ള പോരാട്ടത്തിൽ ഏറെക്കുറെ ജയിച്ചുകഴിഞ്ഞു. പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദത്തിൽനിന്നു രാജ്യത്തെ സംരക്ഷിക്കാനായി. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്, അക്രമമല്ല. ഭൂവിസ്തൃതി വർധിപ്പിച്ചല്ല ഇന്ത്യ കരുത്തു നേടിയത്. സമാധാനം കൈവരിക്കുന്നതിലൂടെയാണ് ഇന്ത്യ കരുത്തു നേടിയതെന്നും നാഗ്പൂരിൽനിന്നുള്ള വീഡിയോ കോണ്‍ഫറൻസിൽ ഗഡ്കരി പറഞ്ഞു.
യുദ്ധം ജയിച്ച് ഷെയ്ക് മുജീബ് റഹ്മാനെ ബംഗ്ലാദേശ് പ്രധാനമന്ത്രിയാക്കിയശേഷം ഇന്ത്യൻ സൈനികർ ആ രാജ്യത്തുനിന്ന് മടങ്ങി. നമ്മൾ അവരുടെ ഒരു തുണ്ട് ഭുമി പോലും കൈക്കലാക്കിയില്ല. പാക്കിസ്ഥാന്റെയോ ചൈനയുടെയോ മണ്ണ് ഇന്ത്യക്ക് ആവശ്യമില്ല. ഇന്ത്യ സമാധാനവും സ്നേഹവും സഹകരണവുമാണ് ആഗ്രഹിക്കുന്നതെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
അതിർത്തിയിൽ ചൈയുമായും നേപ്പാളുമായും പാക്കിസ്ഥാനുമായും സംഘർഷം തുടരുന്നതിനിടെയാണ് ഗഡ്കരിയുടെ പരാമർശം. അതേസമയം, ആർഎസ്എസ് പറയുന്ന അഖണ്ഡഭാരതം എന്ന ആശയത്തിനു വിരുദ്ധവുമാണിത്.
ചൈനയുടെയോ പാക്കിസ്ഥാന്റെയോ മണ്ണ് ഇന്ത്യക്കു വേണ്ട, സമാധാനം മതി: ഗഡ്കരി
08:52 PM Jun 14, 2020 | Deepika.com