ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരായ രാജ്യദ്രോഹക്കേസ് സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ജൂലൈ ആറിന് പരിഗണിക്കുന്നതു വരെ ദുവയുടെ അറസ്റ്റ് കോടതി തടഞ്ഞു. ഹർജിയിൽ കേന്ദ്ര സർക്കാറിനും, ഹിമാചൽ പ്രദേശ് സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.
വടക്ക് കിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും ചോദ്യം ചെയ്ത് മാർച്ച് 11-ന് തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരിലാണ് വിനോദ് ദുവയ്ക്കെതിരെ ഹിമാചൽ പ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ നടത്തിയ വിവാദ പ്രസ്താവനകളായിരുന്നു ദുവ പരിപാടിയിൽ പരാമർശിച്ചത്. ബിജെപി പ്രവർത്തകനാണ് പരാതിക്കാരൻ.
എഫ്ഐആർ റദ്ദാക്കണമെന്ന വിനോദ് ദുവയുടെ ഹർജി സുപ്രീംകോടതി അടിയന്തരമായി പരിഗണിച്ചെങ്കിലും ഇടക്കാല ആശ്വാസമൊന്നും നൽകിയില്ല. പോലീസിനു കേസ് അന്വേഷണം തുടരാമെന്നും അന്വേഷണവുമായി വിനോദ് ദുവ പൂർണമായും സഹകരിക്കണമെന്നും ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
അടിയന്തരമായി അറസ്റ്റ് തടയണം എന്ന ദുവയുടെ ആവശ്യം പരിഗണിച്ചാണ് അവധി ദിവസമായ ഞായറാഴ്ച ഞായറാഴ്ച സുപ്രീംകോടതി പ്രത്യേക ബെഞ്ച് സിറ്റിംഗ് നടത്തി ഹർജി പരിഗണിച്ചത്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിനോദ് ദുവ ഉൗഹാപോഹങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് ബിജെപി വക്താവ് നവീൻ കുമാർ നൽകിയ പരാതിയിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഈ കേസിലെ അന്വേഷണവും ദുവയുടെ അറസ്റ്റും ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരായ രാജ്യദ്രോഹക്കേസ് തടയാതെ സുപ്രീംകോടതി
06:52 PM Jun 14, 2020 | Deepika.com