മുംബൈ: മരിക്കുന്നതിന് തലേദിവസം ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് വീട്ടിൽ കൂട്ടുകാർക്കൊപ്പം ഏറെനേരം ചെലവഴിച്ചതായി റിപ്പോർട്ട്.
ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് നടൻ ഉറങ്ങാൻ കിടന്നതെന്നും അതിനാൽ രാവിലെ എഴുന്നേൽക്കാൻ വൈകിയതിൽ വീട്ടുജോലിക്കാർക്ക് സംശയമൊന്നും തോന്നിയില്ലെന്നും ദേശീയമാധ്യമങ്ങൾ ചെയ്തു. അതേസമയം ഇക്കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് സുശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. കഴിഞ്ഞ ആറ് മാസമായി വിഷാദ രോഗത്തിന് താരം അടിമപ്പെട്ടിരുന്നതായാണ് പ്രാഥമിക റിപ്പോർട്ട്. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സുഹൃത്തുക്കളുടേയും നിഗമനം.
സുശാന്തിന്റെ മുൻ മാനേജറായ ദിശ സാലിയൻ ജീവനൊടുക്കി അഞ്ചു ദിവസം പിന്നിടുന്പോഴാണു നടനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ജൂണ്‍ എട്ടിനു മുംബൈ മലാഡിലെ 14 നില കെട്ടിടത്തിൽനിന്നു ചാടിയാണ് ദിശ സാലിയൻ (28) ജീവനൊടുക്കിയത്. കെട്ടിടത്തിൽ നടന്ന ഒരു പാർട്ടിക്കിടയിലാണ് ദിശ താഴേയ്ക്കു ചാടിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ ദിശയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്.
മുംബൈ ബാന്ദ്രയിലെ വസതിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിംഗ രജ്പുതിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സുശാന്തിന്റെ അവസാന മണിക്കൂറുകൾ കൂട്ടുകാർക്കൊപ്പം; മരണമറിയാതെ ജോലിക്കാർ
06:21 PM Jun 14, 2020 | Deepika.com