കാക്കനാട്: പ്രളയ ദുരിതാശ്വാസനിധിയില്‍നിന്നു പണം തട്ടിയ കേസിലെ മുഖ്യപ്രതി വിഷ്ണു പ്രസാദിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേക്ക് കൂടിയാണ് വിഷ്ണുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെതാണ് നടപടി.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും വിഷ്ണുപ്രസാദും ചേര്‍ന്ന് ബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുത്ത 27 ലക്ഷം രൂപയ്ക്ക് പുറമെ വ്യാജ രസീതുണ്ടാക്കി വിഷ്ണുപ്രസാദ് 53 ലക്ഷം രൂപ കൂടി അപഹരിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
പ്രളയത്തില്‍ വെള്ളം കയറിയ ഓരോ വീടിനും 10,000 രൂപ വീതം ക്ലീനിംഗിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മുപ്പതിനായിരവും അറുപതിനായിരവും രൂപയെത്തി. ഇത് കംപ്യൂട്ടര്‍ തകരാറായതിനാല്‍ അധികമായി കൈപ്പറ്റിയ തുക പണമായി തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ടു സെക്ഷന്‍ ക്ലാര്‍ക്ക് ആയിരുന്ന വിഷ്ണു പ്രസാദ് തന്നെ ദുരിതബാധിതരെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
ഇത്തരത്തില്‍ തിരികെ ലഭിച്ച ഒരു കോടി രൂപയില്‍ 47 ലക്ഷം രൂപ മാത്രമാണ് വിഷ്ണുപ്രസാദ് ട്രഷറിയില്‍ തിരികെ അടച്ചത്. പണം കൈപ്പറ്റിയശേഷം ഇവര്‍ക്ക് നല്കിയ രസീത് വിഷ്ണുപ്രസാദ് സ്വയം കംപ്യൂട്ടറില്‍ നിര്‍മിക്കുകയായിരുന്നു.
പ്രളയ ഫണ്ട് തട്ടിപ്പ്: മുഖ്യപ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടി
05:51 PM Jun 12, 2020 | Deepika.com