ന്യൂഡൽഹി: ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികൾക്ക് വേതനം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ ജൂലൈ അവസാനം വരെ നടപടി എടുക്കരുതെന്ന് സുപ്രീം കോടതി. തൊഴിലാളിയും തൊഴില്‍ ദാതാവും തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും രാജ്യത്തെ ഉന്നത നീതിപീഠം ഉത്തരവിട്ടു. ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.ആർ ഷാ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
തൊഴിലാളികള്‍ ഇല്ലാതെ ഒരു വ്യവസായവും നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി സ്വകാര്യസ്ഥാപനങ്ങൾക്ക് അനുകൂലമായി വിധിച്ചത്. വേതനം സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുമ്പോഴും ജോലി ചെയ്യാൻ തയാറുള്ളവരെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും, കേരള സര്‍ക്കാരിന്റെയും ഉത്തരവുകള്‍ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇറക്കിയ ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്നീട് പിന്‍വലിച്ചിരുന്നു.
ലോക്ക്ഡൗണിൽ ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കരുതെന്ന് സുപ്രീം കോടതി
12:18 PM Jun 12, 2020 | Deepika.com