തിരുവനന്തപുരം: ദുബായിൽ മരിച്ച പ്രവാസി നിതിൻ ചന്ദ്രന്റെ നിര്യാണത്തിൽ അനുശോധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിതിൻ ചന്ദ്രന്റെ വേർപാട് നാടിനെയാകെ കണ്ണീരണിയിച്ചെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തനനിരതനായിരുന്ന നിതിന്റെ മരണം വലിയൊരു നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് ഹൃദയാഘാതം മൂലം നിതിൻ ദുബായിൽ മരിച്ചത്. കോഴിക്കോട് മുയിപ്പോത്ത് സ്വദേശി റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കുനിയിൽ രാമചന്ദ്രന്റെയും ലതയുടെയും മകനാണ് നിതിൻ. താമസ സ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണു മരണകാരണമെന്നു കരുതുന്നു. സ്വകാര്യ കന്പനിയിൽ എൻജിനിയറായ നിതിൻ സാമൂഹികസേവന രംഗത്തെ നിറസാന്നിധ്യമായിരുന്നു.
ദുബായിലെ ഐടി കന്പനിയിൽ ഉദ്യോഗസ്ഥയായ ആതിര ഏഴുമാസം ഗർഭിണിയായിരുന്നു. പ്രസവത്തിന് നാട്ടിലെത്താൻ താത്പര്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയും പ്രത്യേക വിമാന സർവീസ് ആരംഭിച്ചപ്പോൾ ആതിരയ്ക്ക് അവസരം ലഭിക്കുകയുമായിരുന്നു. നിതിനും ഭാര്യക്കൊപ്പം നാട്ടിലേക്കെത്താൻ അവസരമുണ്ടായിരുന്നു. എന്നാൽ ഭാര്യയ്ക്കൊപ്പം നാട്ടിലേയ്ക്കെത്താനുള്ള അവസരം മറ്റൊരാൾക്കായി നിതിൻ നൽകുകയായിരുന്നു.
നിതിന്റെ മരണം വലിയ നഷ്ടം, നാടിനെ കണ്ണീരണിയിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി
08:52 PM Jun 10, 2020 | Deepika.com