തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. എന്തെങ്കിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
നെടുമങ്ങാട് സ്വദേശി മുരുകേശൻ, ആനാട് സ്വദേശി ഉണ്ണി എന്നിവരാണ് ബുധനാഴ്ച മെഡിക്കൽ കോളജിൽ ജീവനൊടുക്കിയത്. കോവിഡ് ചികിത്സയിലിരുന്ന ഉണ്ണി, ചൊവ്വാഴ്ച ഐസലേഷൻ വാർഡിൽ നിന്ന് ഇറങ്ങിപ്പോയി കഐസ്ആർടിസി ബസിൽ കയറി സ്വദേശമായ ആനാടെത്തിയിരുന്നു. നാട്ടുകാർ കണ്ടെത്തി പോലീസിന്റെ സഹായത്തോടെ തിരികെയെത്തിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയത്.
കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് മരിച്ച രണ്ടാമത്തെയാൾ. കോവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷൻ മുറിയിൽ ഉടുമുണ്ട് ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.
രോഗികളുടെ ആത്മഹത്യ: വീഴ്ചയുണ്ടെങ്കിൽ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
08:05 PM Jun 10, 2020 | Deepika.com