ചെറായി: കടലില്‍ ചൂണ്ടയിട്ട് മത്സ്യം പിടിച്ചശേഷം മുനമ്പം ഹാര്‍ബറില്‍ വില്പന നടത്താന്‍ എത്തിയ ഇതരസംസ്ഥാന ഫൈബര്‍ വള്ളങ്ങളെ പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് തടഞ്ഞു. ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് തമിഴ്നാട് മേഖലയില്‍നിന്നും കടല്‍ മാര്‍ഗം കേരള തീരത്തെത്തി മത്സ്യബന്ധനം നടത്തിയതിനാണ് നടപടി.
മൂന്ന് വള്ളങ്ങളാണ് രാവിലെ മുനമ്പം തീരത്തെത്തിയത്. ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ ചൂണ്ട ഉപയോഗിച്ച് മത്സ്യബന്ധനം നടത്താന്‍ ഇതരസംസ്ഥാന തൊഴിലാളികളും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലുള്ള മലയാളികളും ഫൈബര്‍ വള്ളങ്ങളില്‍ കൊച്ചി, മുനമ്പം തീരങ്ങളിൽ എത്തിയെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് പോലീസും ആരോഗ്യവകുപ്പ് അധികൃതരും പരിശോധന നടത്തിയത്.
കണ്ടെയ്ന്മെന്റ് സോണ്‍ ആയ തിരുവനന്തപുരം പൊഴിയൂര്‍, ശക്തികുളങ്ങര മേഖലയില്‍നിന്നും 60 ഫൈബര്‍ വള്ളങ്ങളും 150-ല്‍ പരം മത്സ്യതൊഴിലാളികളും കടല്‍-കര മാര്‍ഗം മുനമ്പം-കൊച്ചി മേഖലയിലേക്ക് എത്തുമെന്ന സൂചനയും പോലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പും ജാഗ്രതയിലായിരുന്നു.
നിരവധി പേര് കടല്‍മാര്‍ഗം ഇനിയും എത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്നത് വരെ വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജില്ലകളില്‍ മാത്രം മത്സ്യബന്ധനത്തിനു അനുവാദം നല്കാന് ഫിഷറീസ് വകുപ്പ് അധികൃതരോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
മുനമ്പത്ത് എത്തിയ ഇതരസംസ്ഥാന വള്ളങ്ങൾ തടഞ്ഞു
04:51 PM Jun 10, 2020 | Deepika.com