കോഴിക്കോട്: ദുബായിൽ മരിച്ച പ്രവാസി നിതിൻ ചന്ദ്രന്റെ മൃതദേഹം ഭാര്യ ആതിരയെ കാണിച്ചു. വികാരനിർഭരമായ നിമിഷങ്ങൾക്കാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി ഇന്ന് രാവിലെ സാക്ഷ്യം വഹിച്ചത്. രാവിലെ 10.50ന് ആണ് ആശുപത്രിയിൽ നിതിന്റെ മൃതദേഹവും വഹിച്ച ആംബുലൻസ് എത്തിയത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽനിന്നും ആതിരയെ പുറത്തുനിർത്തിയ ആംബുലൻസിൽ എത്തിച്ചാണ് മൃതദേഹം കാണിച്ചത്. ആതിര വീൽചെയറിലിരുന്ന് ഭർത്താവിനെ അവസാനമായി കണ്ടു.
ഇന്ന് രാവിലെയാണ് ആതിരയെ മരണ വിവരം അറിയിച്ചത്. മൂന്നു മിനിറ്റ് കാണിച്ചതിനുശേഷം മൃതദേഹം തിരികെ പേരാമ്പ്രയിലുള്ള നിതിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഉച്ചയ്ക്ക് ഒന്നോടെ പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ നടക്കും.
തിങ്കളാഴ്ചയാണ് ഹൃദയാഘാതം മൂലം നിതിന്‍ ദുബായില്‍ മരിച്ചത്. മുയിപ്പോത്ത് സ്വദേശി റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കുനിയിൽ രാമചന്ദ്രന്റെയും ലതയുടെയും മകനാണ് നിതിൻ. താമസ സ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണു മരണകാരണമെന്നു കരുതുന്നു. സ്വകാര്യ കമ്പനിയിൽ എന്‍ജിനിയറായ നിതിൻ സാമൂഹികസേവന രംഗത്തെ നിറസാന്നിധ്യമായിരുന്നു.
ദുബായിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായ ആതിര ഏഴുമാസം ഗർഭിണിയായിരുന്നു. പ്രസവത്തിന് നാട്ടിലെത്താൻ താത്പര്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയും പ്രത്യേക വിമാന സർവീസ് ആരംഭിച്ചപ്പോൾ ആതിരയ്ക്ക് അവസരം ലഭിക്കുകയുമായിരുന്നു.
നിതിനും ഭാര്യക്കൊപ്പം നാട്ടിലേക്കെത്താൻ അവസരമുണ്ടായിരുന്നു. എന്നാൽ ഭാര്യയ്ക്കൊപ്പം നാട്ടിലേയ്ക്കെത്താനുള്ള അവസരം മറ്റൊരാൾക്കായി നിതിൻ നൽകുകയായിരുന്നു.
ആതിര ഒരുവട്ടം കൂടി പ്രിയതമനെ കണ്ടു; കൺമണിയെ കാണാതെ നിതിൻ മടങ്ങി
01:35 PM Jun 10, 2020 | Deepika.com