തിരുവനന്തപുരം: വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാൻ കെഎസ്ഇബിയ്ക്ക് സർക്കാർ അനുമതി. പദ്ധതിക്ക് സാങ്കേതിക, സാമ്പത്തിക, പാരിസ്ഥിതിക അനുമതിയാണ് സർക്കാർ നൽകിയത്. ഏഴുവർഷമാണ് എൻഒസിയുടെ കാലാവധി.
നേരത്തെ ലഭിച്ച അനുമതികൾ കാലഹരണപ്പെട്ടതോടെ ഇനി വീണ്ടും അനുമതികൾ തേടി മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോക്കാൻ സാധിക്കൂ. അതിനാൽ അനുമതികൾക്കായി പുതുക്കിയ അപേക്ഷ നൽകും. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യം വച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഇതിനെതിരെ സിപിഐയും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഇടതുമുന്നണി നയത്തിൽനിന്നുള്ള വ്യതിയാനമാണിതെന്ന് സിപിഐ പ്രതികരിച്ചു. തീരുമാനത്തിൽനിന്നും പിന്തിരിഞ്ഞില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് എഐവൈഎഫ് അറിയിച്ചു.
പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡിന്റെ മറവിൽ എന്തും ചെയ്യാമെന്നാണ് സർക്കാർ കരുതുന്നത്. പദ്ധതി ഉപേക്ഷിച്ചെന്ന് നിയമസഭയിൽ മന്ത്രി പറഞ്ഞതാണ്. പദ്ധതി നടപ്പാക്കാൻ തയാറായാൽ യുഡിഎഫ് ഇതിനെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിക്ക് സർക്കാർ അനുമതി; പിന്തിരിഞ്ഞില്ലെങ്കിൽ പ്രക്ഷോഭമെന്ന് എഐവൈഎഫ്
11:36 AM Jun 10, 2020 | Deepika.com