വാഷിംഗ്ടണ്‍: പോലീസ് അതിക്രമത്തിൽ കറുത്തവംശജനായ ജോർജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടതിനെത്തുടർന്ന് മിനിയപൊളിസിൽ തുടക്കമിട്ട പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. പ്രതിഷേധത്തിന് തടയിടാൻ പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ച് നാലാംദിവസവും ആയിരങ്ങൾ തെരുവിലിറങ്ങി.
വൈറ്റ് ഹൗസിനു മുന്നിലും പ്രതിഷേധക്കാർ തടിച്ചുകൂടി. പലയിടത്തും റോഡുകൾ ഉപരോധിച്ചതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസിന് കണ്ണീർവാതകവും മറ്റും ഉപയോഗിക്കേണ്ടിവന്നു.
മിനിയപൊളിസിലും ഇരട്ട നഗരമായ സെന്റ് പോളിലും കർഫ്യൂ ലംഘിച്ചാണ് ആളുകൾ പ്രതിഷേധം തുടർന്നത്. ജോർജിന്റെ ചിത്രവും എനിക്ക് ശ്വസിക്കാനാവില്ലെന്ന ജോർജിന്റെ അവസാന വാക്കുകളുമൊക്കെ പതിച്ച പ്ലക്കാർഡുകളും ബാനറുകളും ഏന്തിയായിരുന്നു പ്രതിഷേധം.
മിനിയപൊളിസിനൊപ്പം അറ്റ്ലാന്റ, പോർട്ട്ലാൻഡ്, ഒറിഗണ്‍, ഡാളസ്, ഫീനിക്സ്, ഇന്ത്യാനപൊളിസ്, ഡെൻവർ, ബ്രൂക്ക്ലിൻ, ലോസ് ഏഞ്ചൽസ്, ഓക്ലൻഡ് എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായി. പലയിടത്തും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. റോഡുകൾ ഉൾപ്പെടെ പ്രതിഷേധക്കാർ ഉപരോധിച്ചതോടെ പൊലീസിന് കണ്ണീർവാതകവും ജല പീരങ്കികളുമൊക്കെ ഉപയോഗിക്കേണ്ടിവന്നു.
ജോർജ് ഫ്ളോയ്ഡിന്റെ മരണം: അമേരിക്കയിൽ പ്രതിഷേധം കൂടുതൽ നഗരങ്ങളിലേക്ക്
05:36 AM May 31, 2020 | Deepika.com