തിരുവനന്തപുരം: തിങ്കളാഴ്ചയോടെ കേരള തീരത്തിനടുത്തായി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
ശക്തമായ കാറ്റിനും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നിൽക്കണ്ട് മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരള തീരത്ത് നിന്നും കടലിൽ പോകുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
ന്യൂനമർദം രൂപപ്പെടുകയും ശക്തിപ്രാപിക്കുകയും ചെയ്താൽ അടുത്ത അഞ്ച് ദിവസം കൊണ്ട്, ന്യൂനമർദം ഗുജറാത്ത്, വടക്കൻ മധ്യപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച വരെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, പാലക്കാട്, വയനാട്, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, വയനാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം മധ്യ-പടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട രണ്ടാമത്തെ ന്യൂനമർദം കേരളത്തിന്റെ കാലാവസ്ഥയെ ബാധിക്കാനിടയില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ഒമാനിലെ സലാലയിൽ നിന്നും 20 കിലോമീറ്ററും യെമൻ തീരത്തു നിന്നും 230 കിലോമീറ്റർ അകലെയുമായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം വടക്ക് പടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്.
ന്യൂനമർദം യെമൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും അതിനാൽ കേരളത്തിന്റെ കാലാവസ്ഥയെ ഇത് സ്വാധീനിക്കില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
ജൂൺ മൂന്ന് വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ
07:56 PM May 30, 2020 | Deepika.com