കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി മദ്യവില്പന പുരോഗമിക്കുകയാണ്. ഒട്ടുമിക്ക ബാറുകളിലും ബിവറേജസ് ഔട്ട്ലെറ്റുകളിലും നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ നീണ്ട ക്യൂ ദൃശ്യമാണ്. നിയന്ത്രിക്കാൻ പോലീസോ സർക്കാർ സംവിധാനങ്ങളോ മദ്യശാലകൾക്ക് മുന്നിലില്ല.
ബെവ്കോ ആപ്പ് തകരാറിലായതാണ് മദ്യവില്പന തകിടംമറിയാൻ പ്രധാന കാരണം. മദ്യവില്പന തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും ടൈം സ്ലോട്ട് ലഭിക്കുന്നവരുടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ സംവിധാനമായിട്ടില്ല.
ആപ്പ് വഴി ബുക്ക് ചെയ്തവരുടെ പട്ടിക മദ്യവിതരണ കേന്ദ്രങ്ങൾക്ക് നൽകിയാണ് ഇന്ന് താത്കാലിക പരിഹാരമുണ്ടാക്കിയത്. എന്നാൽ ഇത് സംസ്ഥാനത്തെ മിക്ക മദ്യ വിതരണ കേന്ദ്രങ്ങളിലും തകിടം മറിയുകയാണ് ചെയ്തത്.
സമയക്രമം തെറ്റിച്ച് പലരും മദ്യംവാങ്ങാൻ എത്തിയതോടെ മദ്യശാലകളിലെ ജീവനക്കാർ പ്രതിസന്ധിയിലായി. വലിയ ജനക്കൂട്ടമാണ് മിക്ക മദ്യശാലകൾക്കും മുന്നിലുണ്ടായത്. ആളുകൾ കൂട്ടമായി എത്തിയതോടെ നിയന്ത്രണങ്ങളൊന്നും നടപ്പാക്കാനായില്ല. പല ബിവറേജസ് ഔട്ട്ലെറ്റുകളിലും പരിധിയിലധികം ആളുകൾ ഒരേസമയം മദ്യംവാങ്ങാൻ എത്തിയത് സാഹചര്യം ദുഷ്കരമാക്കി.
ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്ത് ഡ്രൈ ഡേയാണ്. രണ്ടു ദിവസത്തിനകം ബെവ്കോ ആപ്പിന്റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഡ്രൈ ഡേകൾക്ക് ശേഷം ചൊവ്വാഴ്ച മദ്യവിതരണം പുനരാരംഭിക്കുമ്പോഴും നിലവിലെ സ്ഥിതി തുടർന്നാൽ കോവിഡ് രോഗവ്യാപനത്തിന് സാധ്യതയേറെയാണ്.
നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സംസ്ഥാനത്ത് മദ്യവില്പന
04:43 PM May 30, 2020 | Deepika.com