കോട്ടയം: ലോക്ക് ഡൗണ്‍ നിയന്ത്രങ്ങൾ ലംഘിച്ച് പാസും ടോക്കണുമില്ലാതെ മദ്യം വിറ്റ നഗരമധ്യത്തിലെ അഞ്ജലി പാർക്ക് ഹോട്ടൽ അടച്ചു പൂട്ടി. അനധികൃതമായി മദ്യം വിൽക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതോടെയാണ് അഞ്ജലി പാർക്ക് അടച്ചു പൂട്ടിയത്. ഹോട്ടലിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മദ്യശാലകൾ വഴിയുള്ള വിൽപ്പന സർക്കാർ ആരംഭിച്ചപ്പോൾ മുതൽ തന്നെ അഞ്ജലി പാർക്ക് ഹോട്ടലിനെതിരെ പരാതി ഉയർന്നിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ പാസില്ലാത്തവർക്കു മദ്യം വിൽക്കുന്നതായി എക്സൈസ് സംഘത്തിനു വിവരം ലഭിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
വെർച്വൽ ക്യൂവും ടോക്കണുമില്ലാതെ മദ്യം വിറ്റതിനെ തുടർന്ന് അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപത്തെ സൂര്യ ഹോട്ടലിലെ ബാറും എക്സൈസ് അടപ്പിച്ചിരുന്നു. മദ്യവിൽപ്പന പുനരാരംഭിച്ച വ്യാഴാഴ്ച ബാറിൽനിന്നും അനധികൃതമായി മദ്യം വിറ്റതായി എക്സൈസ് അധികൃതർ പറഞ്ഞു.
മദ്യ വിൽപ്പന ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾ ലംഘിച്ചതിനാണ് കേസ്. ബാറിനു മുൻപിൽ വൻ ജനക്കൂട്ടം ഒത്തുകൂടിയതിനെ തുടർന്ന് വ്യാഴാഴ്ച പോലീസെത്തി ഇവരെ നീക്കുകയായിരുന്നു.
പാസും ടോക്കണുമില്ലാതെ മദ്യവിൽപ്പന; കോട്ടയത്ത് ബാർ ഹോട്ടൽ അടച്ചുപൂട്ടി
09:00 PM May 29, 2020 | Deepika.com