കോട്ടയം: ബാറുകളിലും ബിവറേജുകളിലും മദ്യവിൽപ്പനയും ക്യൂവും നിയന്ത്രിക്കാനുള്ള ബെവ് ക്യൂ ആപ്പ് പൊളിഞ്ഞതോടെ നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് സുഗമമായി മദ്യവിൽപ്പന. ആപ്പും ടോക്കണുമില്ലാതെ എത്തുന്നവർക്കെല്ലാം ബാറുകളിൽനിന്നും മദ്യം ലഭിച്ചു. വിലകുറഞ്ഞ ജനപ്രിയ ബ്രാൻഡുകൾ ആവശ്യത്തിനു ലഭിക്കാതെ വന്നതോടെ പലയിടത്തും നേരിയ തർക്കമുണ്ടായി. ആദ്യദിനമുണ്ടായ തിരക്ക് രണ്ടാം ദിനം ഒരിടത്തും ഉണ്ടായതുമില്ല.
വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകൾ വഴിയും ബാറുകൾ വഴിയും മദ്യവിൽപ്പന ആരംഭിച്ചത്. ആദ്യ ദിവസം പ്രശ്നങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും, ആപ്ലിക്കേഷൻ മുഖേന ടോക്കണ്‍ ലഭിക്കുകയും മദ്യശാലകൾ വഴി കൃത്യമായി മദ്യം വിതരണം ചെയ്യാൻ സാധിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇന്ന് ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമല്ലാതെ വന്നതോടെ സ്ഥിതി ഗുരുതരമായി. രാവിലെ മുതൽ ആപ്പിൽ കയറി നോക്കിയ പലർക്കും മദ്യം വാങ്ങാൻ ടോക്കണ്‍ ലഭിച്ചില്ല. എസ്എംഎസും കാര്യമായി പ്രവർത്തിച്ചിരുന്നില്ല.
ടോക്കണ്‍ ലഭിച്ചവർക്കു മാത്രമാണ് ബാറിലേക്കു പ്രവേശനം ഉള്ളൂവെന്ന് അറിയിച്ചിരുന്നെങ്കിലും പല ബാറുകളിലും നിയന്ത്രണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ആർക്കും കയറാം, വാങ്ങാം എന്ന സ്ഥിതിയായിരുന്നു. ഇതിനിടെ ബാറുകളിൽ പലതിലും മദ്യം ആവശ്യത്തിന് സ്റ്റോക്കുണ്ടായില്ലെന്ന പരാതിയും ഉയർന്നു.
ജനപ്രിയവും വിലകുറഞ്ഞതുമായ ബ്രാൻഡുകളിൽ പലതും ബാറുകളിൽ ലഭിച്ചിരുന്നില്ലെന്നതും പരാതി ഉയർത്തി. ബിവറേജുകളിലേക്കു ടോക്കണ്‍ ലഭിക്കുന്നതേയില്ലായിരുന്നു എന്ന പരാതിയും നിലനിൽക്കുന്നുണ്ട്. അതിനാൽ ബിവറേജുകളിൽ തിരക്കും കുറവായിരുന്നു.
ചങ്ങനാശേരിയിലെ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലയിൽ ലോക്ക് ഡൗണിനു മുൻപുള്ള പ്രതിദിന വിൽപ്പന 30 ലക്ഷം രൂപയുടേതായിരുന്നു. മദ്യ വിൽപ്പന ആരംഭിച്ച ആദ്യ ദിനം ആകെ വിറ്റു പോയത് എട്ടു ലക്ഷം രൂപയുടെ മദ്യമാണ്. ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകളിൽ പലതിനും ഇതു തന്നെയായിരുന്നു സ്ഥിതി.
പ്രതിദിനം 25 മുതൽ 35 ലക്ഷം രൂപ വരെ വിറ്റിരുന്ന കോട്ടയം നാഗന്പടത്തെ ബിവറേജസ് ഔട്ട്ലെറ്റിൽ വിൽപ്പന എട്ടു ലക്ഷത്തിൽ താഴെയായി കുറഞ്ഞു. കോട്ടയം ജില്ലയിലെ പല ബാറുകളിലും വിൽപ്പന 20 ലക്ഷം രൂപയ്ക്കു മുകളിലേക്കു ഉയർന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
"ബെവ് ക്യൂ' ബാറുകാർക്ക് ചാകര; ആളൊഴിഞ്ഞ് ബിവറേജുകൾ
08:50 PM May 29, 2020 | Deepika.com