ന്യൂഡൽഹി: രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) വൻ ഇടിവ്. പുറത്തുവന്ന 2020 ജനുവരി മാർച്ച് പാദത്തിലെ കണക്കുകൾ പ്രകാരം 3.1 ശതമാനമാണ് ജിഡിപിയുടെ വളർച്ച. 2019-20 ലെ ജിഡിപി 4.2 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളർച്ചാ നിരക്കാണ് ഇന്ത്യയിലുണ്ടാകുന്നത്. അഞ്ചു ശതമാനം വളർച്ചാനിരക്ക് പ്രവചിക്കപ്പെട്ട നിലയിൽനിന്നാണ് ഈ പതനം. തൊട്ടുമുന്‍പുള്ള മൂന്നു മാസത്തെ പാദത്തിൽ 4.1 ശതമാനമായിരുന്നു വളർച്ചാനിരക്ക്. 2018-19 വർഷം ഇതേ കാലയളവിൽ 5.7 ശതമാനമായിരുന്നു വളർച്ചാനിരക്ക്.
രാജ്യത്ത് സമീപകാലത്ത് തുടരുന്ന സാന്പത്തിക പ്രശ്നങ്ങളുടെ ആഘാതമാണ് ജിഡിപിയിലെ വലിയ ഇടിവിന് കാരണമായതെന്നാണു വിലയിരുത്തൽ. ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ കാലം ഈ കണക്കെടുപ്പിനെ കാര്യമായി സ്വാധീനിക്കുന്നില്ല എന്നത് തകർച്ചയുടെ ആക്കം ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 25 മുതലാണ് ഇന്ത്യയിൽ ലോക്ക്ഡൗണ്‍ നിലവിൽ വന്നത്. അതായത് ഏഴു ദിവസമാണ് ഇപ്പോൾ പുറത്തുവന്നിട്ടുളള കണക്കുകളിൽ ലോക്ക്ഡൗണ്‍ കാലം ഉൾപ്പെട്ടിട്ടുള്ളത്. അടുത്ത പാദത്തിൽ അതായത് ഏപ്രിൽ മുതലുള്ള മൂന്ന് മാസത്തെ കണക്കിലാണ് ലോക്ക്ഡൗണ്‍ പ്രതിഫലിച്ചുതുടങ്ങുക.
ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കുറയുമെന്ന് ആർബിഐയും നേരത്തെ പ്രവചിച്ചിരുന്നു. 2020-21 സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യൻ സന്പദ്വ്യവസ്ഥയിൽ നെഗറ്റീവ് വളർച്ചയുണ്ടാകുമെന്നാണ് ആർബിഐയുടെ പ്രവചനം.
ജിഡിപിയിൽ വൻ ഇടിവ്; 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ
08:10 PM May 29, 2020 | Deepika.com