വാഷിംഗ്ടൺ: യുഎസിൽ സാമൂഹ മാധ്യമ നിയന്ത്രണത്തിനായി മാർഗനിർദേശം പുറത്തിറക്കി. ഇതു സംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. സ്വാതന്ത്ര്യ അഭിപ്രായ പ്രകടനത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ഉത്തരവിൽ ഒപ്പിടുന്നതിന് മുന്നോടിയായി ട്രംപ് പറഞ്ഞു.
തന്റെ രണ്ടു ട്വീറ്റുകൾക്ക് ട്വിറ്റർ വസ്തുതാപരിശോധന ലിങ്ക് നൽകിയത് ട്രംപിനെ രോഷാകുലനാക്കിയിരുന്നു. സാമൂഹമാധ്യമ കമ്പനികളെ നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്നും വേണ്ടിവന്നാൽ കമ്പനികൾ പൂട്ടിക്കുമെന്നും ട്രംപ് താക്കീത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവിൽ ഒപ്പിടുന്നത്.
തപാൽ വോട്ട് ക്രമക്കേടുകൾക്കു വഴിതെളിക്കുമെന്ന് ആരോപിച്ച് ട്രംപ് ട്വീറ്റു ചെയ്തതാണ് പ്രശ്നം സൃഷ്ടിച്ചത്. വായനക്കാർ ഇതിന്റെ സത്യാവസ്ഥ പരിശോധിച്ചു ബോധ്യപ്പെടണമെന്നു ട്വീറ്റിനടിയിൽ ട്വിറ്റർ കുറിച്ചു. ട്രംപ് ഇട്ട ട്വീറ്റുകൾക്കടിയിൽ നീല ആശ്ചര്യ ചിഹ്നത്തോടൊപ്പമാണ് ട്വിറ്റർ ഉപയോക്താക്കൾക്ക് ഫാക്ട് ചെക്ക് സൗകര്യം നൽകിയത്. ഇതാണു ട്രംപിനെ രോഷാകുലനാക്കിയത്.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെടാനാണു ട്വിറ്ററിന്റെം ശ്രമം. തപാൽവോട്ടു സംബന്ധിച്ച എന്റെ ട്വീറ്റ് തെറ്റാണെന്നു പറഞ്ഞ് വസ്തുതകൾ പരിശോധിക്കാനായി വ്യാജ വാർത്താ മാധ്യമങ്ങളായ സിഎൻഎൻ, വാഷിംഗ്ടൺ പോസ്റ്റ് എന്നിവയിലേക്ക് ലിങ്ക് നൽകി. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ട്വിറ്ററിനെ അനുവദിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, ട്വിറ്റർ നടപടിയെ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് വിമർശിച്ചിരുന്നു. ഉപയോക്താക്കളുടെ പോസ്റ്റുകളിലെ സത്യം കണ്ടെത്തുന്ന ജോലി തങ്ങൾക്കില്ലെന്നാണു സക്കർബർഗിന്റെ അഭിപ്രായം.
സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണവുമായി ട്രംപ്; ഉത്തരവിൽ ഒപ്പിട്ടു
08:04 AM May 29, 2020 | Deepika.com