ന്യൂഡൽഹി: ഇന്ത്യ-ചൈന തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വാഗ്ദാനം തള്ളി കേന്ദ്ര സർക്കാർ. തർക്കം സമാധാനപൂർവം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു എന്നാണു റിപ്പോർട്ട്.
ഇന്ത്യ-ചൈന തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്നും ഇരുരാജ്യങ്ങളെയും താൻ സന്നദ്ധത അറിയിച്ചെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അതിർത്തിവിഷയം കത്തിക്കാളുന്ന നിലയിലാണെന്നും ട്രംപിന്റെ ട്വീറ്റിൽ പറയുന്നു.
പതിനായിരത്തിലേറെ ഭടൻമാർ ലഡാക്കിലെ പാങ്ങോംഗ് തടാകത്തിനു സമീപത്തും അതിനു വടക്ക് കാരക്കോറം മലനിരയുടെ താഴെ ഗൽവാൻ താഴ്വരയിലും മുഖാമുഖം നിൽക്കുന്നുവെന്നാണു റിപ്പോർട്ടുകൾ. 2017-ലെ ഡോക ലാ സംഘർഷത്തിനുശേഷം ഏറ്റവും കൂടുതൽ സൈനികർ അണിനിരക്കുന്ന വലിയ സംഘർഷമാണ് ലഡാക്കിലേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി നിരന്തരം വിലയിരുത്തിവരുന്നു.
കാരക്കോറം ചുരത്തിനു സമീപമുള്ള ദൗളത് ബെഗ് ഓൾഡി (ഡിബിഒ) യിലേക്ക് യഥാർഥ കൈവശരേഖയ്ക്കു സമീപത്തുകൂടി ഇന്ത്യ റോഡ് പണിയുന്നുണ്ട്. ഡിബിഒയെ പാങ്ങോംഗ് തടാകം കഴിഞ്ഞ് തെക്ക് ഡെംചോക്കുമായി ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ഇതിൽ ഡിബിഒയ്ക്ക് അടുത്ത് ഒരു പാലവും നിർമിക്കുന്നു. പാങ്ങോംഗ് തടാകത്തിന്റെ ഗണ്യമായ ഭാഗം നിയന്ത്രിക്കുന്ന ചൈനയ്ക്കുമേൽ സമ്മർദം ചെലുത്താൻ ഈ റോഡ് ഇന്ത്യയെ സഹായിക്കും.
ഡിബിഒയിലെ വ്യോമതാവളം സംരക്ഷിക്കാനും കാരക്കോറം ഹൈവേയെ നിരീക്ഷിക്കാനും സൈനികനീക്കം വേഗത്തിലാക്കാനും റോഡ് ആവശ്യമാണ്. റോഡ് നിർമാണം ഗൽവാൻ താഴ്വരയിലടക്കം തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ തടസമാണെന്നു ചൈന കരുതുന്നു.
നിർമാണം നിർത്താനോ അതിർത്തിയിലെ സ്ഥാനങ്ങളിൽനിന്നു പിൻമാറാനോ തയാറില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇതുവരെയും യഥാർഥ കൈവശരേഖ കടന്നിട്ടില്ലെന്ന് ഇന്ത്യ ഈയാഴ്ചകളിൽ പലവട്ടം പ്രസ്താവിച്ചിരുന്നു. ചൈന കൈവശരേഖ മാനിക്കാതെ ഇപ്പുറം കടന്നിട്ടുണ്ടെന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. തടാകതീരത്ത് ഇന്ത്യയുടെ കൈയിലുള്ള സ്ഥാനങ്ങൾ (ഫിംഗർ പോയിൻറ് എന്നാണിത് അറിയപ്പെടുന്നത്) വിട്ടുകൊടുക്കില്ലെന്നും ഇന്ത്യ ആവർത്തിച്ചു.
ചൈനയുമായുള്ള അതിർത്തിതർക്കം: ട്രംപിന്റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇന്ത്യ
07:38 PM May 28, 2020 | Deepika.com