തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 84 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. തെലുങ്കാന സ്വദേശിയാണ് മരിച്ചത്. കാസർഗോഡ് 18 പേർക്കും പാലക്കാട് 16 പേർക്കും കണ്ണൂർ 10 പേർക്കും മലപ്പുറത്ത് എട്ട് പേർക്കും തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ ഏഴ് പേർക്കും കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ ആറ് പേർക്കും കോട്ടയത്ത് മൂന്ന് പേർക്കും കൊല്ലം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഓരോരുത്തർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
തെലുങ്കാന സ്വദേശിയായ അഞ്ജയ് ആണ് മരിച്ചത്. ഇയാൾ കുടുംബത്തോടൊപ്പം രാജസ്ഥാനിൽനിന്നുമാണ് തിരുവനന്തപുരത്തെത്തിയത്. തെലുങ്കനയിലേക്കു പോകാനിരുന്ന ഇയാൾ ട്രെയിൻ മാറി കയറിയാണ് കേരളത്തിലെത്തിയത്.
കോവിഡ് സ്ഥിരീകരിച്ച 31 പേർ വിദേശത്തുനിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 48 പേർക്കും സന്പർക്കത്തിലൂടെ അഞ്ച് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽനിന്നും എത്തിയ 31 പേർക്കും തമിഴ്നാട്ടിൽനിന്നെത്തിയ ഒൻപത് പേർക്കും കർണാടകയിൽനിന്നെത്തിയ മൂന്ന് പേർക്കും ഗുജറാത്തിൽനിന്നും ഡൽഹിയിൽനിന്നും എത്തിയ രണ്ട് പേർക്ക് വീതവും ആന്ധ്രപ്രദേശിൽനിന്നെത്തിയ ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവായി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ചികിത്സയിലുണ്ടായിരുന്നു ഓരോരുത്തരുടെ ഫലമാണ് നെഗറ്റീവായത്.
സംസ്ഥാനത്ത് ഇതുവരെ 1,088 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 526 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,15,297 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,14,305പേര് വീടുകളിലും 992 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 210 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് 60,685 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 58,460 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 9,935 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 9,217 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇത് വരെ ഏഴ് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശിയെ കൂടാതെയാണ് ഏഴ് മരണം.
കേരളത്തിൽ 84 പേർക്ക് കൂടി കോവിഡ്; ഒരു മരണം
05:36 PM May 28, 2020 | Deepika.com