ഹൈദരാബാദ്: തെലുങ്കാനയിലെ മേദക് ജില്ലയില്‍ കുഴല്‍ക്കിണറ്റില്‍ വീണ മൂന്നു വയസുകാരന് മരിച്ചു. കുട്ടിയുടെ മൃതശരീരം പുറത്തെടുത്തു. ബുധനാഴ്ച രാത്രി പോദ്ച്ചനാപ്പള്ളിയിലായിരുന്നു സംഭവം. മുഴുരാത്രി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ വ്യാഴാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹമാണ് കുഴൽക്കിണറിൽനിന്ന് വീണ്ടെടുക്കാനായത്.
അടുത്തിടെ കുഴിച്ച മൂടിയില്ലാത്ത 120 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. കുഴൽ കിണറിലേക്ക് ഓക്സിജൻ എത്തിച്ച് കുട്ടിയുടെ ജീവൻ നിലനിർത്താൻ ശ്രമിച്ചിരുന്നു. മണ്ണുമാന്തി യെന്ത്രം ഉപയോഗിച്ച് കുഴൽക്കിണറിന് സമീപം സമാന്തര കുഴിയെടുത്ത് ഇതിലൂടെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ കുട്ടിയെ രക്ഷിക്കാനായില്ല.
സംഘറെഡ്ഡി സ്വദേശിയായ ഫോട്ടോഗ്രാഫർ ഗോവർധന്റെ മകൻ സായി വർധനാണ് മരിച്ചത്. ഗോവർധനും കുടുംബവും ഏതാനും ദിവസം മുമ്പാണ് പോദ്ച്ചനാപ്പള്ളിയിൽ എത്തിയത്. അമ്മയുടെ അച്ഛനൊപ്പം സായി കൃഷിയിടത്തിൽ പോയതായിരുന്നു. കൃഷിയിടത്തിൽ കുട്ടിയുമായി എത്തിയ മുത്തച്ചൻ കുഴൽക്കിണർ പരിശോധിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കൃഷി സ്ഥലത്ത് ആദ്യം കുത്തിയ കുഴൽക്കിണറിൽ വെള്ളം ലഭിച്ചിരുന്നില്ല. വീണ്ടും കുഴൽക്കിണർ കുഴിച്ചെങ്കിലും ഇതിലും വെള്ളം ലഭിച്ചില്ല. ഇത് പരിശോധിക്കാനെത്തിയതായിരുന്നു സായിവർധനും മുത്തച്ചനും. കുഴൽക്കിണറിന് അടുത്തെത്തി പരിശോധിക്കുന്നതിനിടെ കുട്ടിയും എത്തിനോക്കി. ഇതോടെ സായി കാല് വഴുതി കിണറിലേക്ക് വീഴുകയായിരുന്നു.
മൂടിയില്ലാത്ത ദുരന്തം; കുഴൽക്കിണറിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു
01:20 PM May 28, 2020 | Deepika.com