കുവൈത്ത് സിറ്റി: വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്നും കേരളത്തിലേക്കുള്ള ആദ്യ വിമാനം വ്യാഴാഴ്ച. കുവൈറ്റില്‍നിന്നും വ്യാഴാഴ്ച രാവിലെ 11.30ന് പ്രത്യേക വിമാനം തിരുവന്തപുരത്തേക്ക് പുറപ്പെടും. രാത്രി ഏഴിന് വിമാനം തിരുവനന്തപുരത്തെത്തും.
വന്ദേ ഭാരത് മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്നും 13 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ ആറ് വിമാനങ്ങളാണ് കേരളത്തിലേക്ക് ഉള്ളത്. ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ്. വ്യാഴാഴ്ച മുതൽ ജൂൺ ഏഴുവരെയാണ് വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
മേയ് 29ന് കോഴിക്കോട്ടേക്കുള്ള വിമാനം കുവൈറ്റില്‍ നിന്ന് 3.40ന് പുറപ്പെട്ട് രാത്രി 11 ന് കോഴിക്കോട്ടെത്തും. മേയ് 30ന് കണ്ണൂരിലേക്കുള്ള വിമാനം ഉച്ചക്ക് 1.30ന് പുറപ്പെട്ട് രാത്രി 8.30ന് കണ്ണൂരിലെത്തും.
ജൂണ്‍ ഒന്നിന് തിരുവനന്തപുരത്തേക്കുളള രണ്ടാമത്തെ വിമാനം രാവിലെ 11.20ന് പുറപ്പെട്ട് വൈകുന്നേരം ഏഴിന് തിരുവനന്തപുരത്തെത്തും. ജൂണ്‍ രണ്ടിന് കൊച്ചിയിലേക്കുള്ള വിമാനം ഉച്ചക്ക് 12ന് പുറപ്പെട്ട് രാത്രി 7.30 ന് കൊച്ചിയില്‍ എത്തും. ജൂണ്‍ നാലിന് കോഴിക്കോട്ടേക്കുള്ള വിമാനം വൈകുന്നേരം 3.40ന് പുറപ്പെട്ട് രാത്രി 11 മണിക്ക് കോഴിക്കോട്ട് എത്തും.
മേയ് 29ന് അഹമ്മദാബാദ്, 31ന് ജയ്പൂർ, ജൂൺ ഒന്നിന് അഹമ്മദാബാദ്, ജൂൺ നാലിന് ഡൽഹി, ജൂൺ അഞ്ചിന് ഡൽഹി വഴി ഗയ, ജൂൺ ആറിന് ഡൽഹി വഴി ഭുവനേശ്വർ, ജൂൺ ഏഴിന് ലക്നോ എന്നിവയാണ് കേരളത്തിന് പുറത്ത് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
വന്ദേ ഭാരത് മൂന്നാം ഘട്ടം: കുവൈറ്റിൽനിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം വ്യാഴാഴ്ച
08:07 PM May 27, 2020 | Deepika.com