ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പരിശോധനയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ തോതിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചുവെന്ന് ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവ. പ്രതിദിനം 1.1 ലക്ഷം സാംപിളുകളാണ് പരിശോധിക്കുന്നത്. 612 പരിശോധനാലാബുകൾ രാജ്യത്തുണ്ട്. ഇതിൽ 430 എണ്ണം സർക്കാർ ലാബുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് നിരീക്ഷിച്ചതിൽ ചെറിയതോതിൽ ഓക്കാനം, ഛർദി, നെഞ്ചിടിപ്പ് കൂടൽ തുടങ്ങിയ അസ്വസ്ഥതകൾ അല്ലാതെ വലിയ പാർശ്വഫലങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, ഫലം ലഭിക്കുന്നതിനാൽ ഈ മരുന്ന് ഉപയോഗിക്കുന്നത് തുടരാനാണ് ഐസിഎംആർ നൽകിയ നിർദേശം.
എയിംസ്, ഐസിഎംആർ കഴിഞ്ഞ ആറാഴ്ച നടത്തിയ പഠനങ്ങളെ തുടർന്നാണ് ഈ നിർദേശം നൽകിയത്. ഹൈഡ്രോക്സിക്ലോറോക്വിൻ മലേറിയ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ്. അതിൽ അടങ്ങിയിരിക്കുന്ന ആന്റി വൈറൽ ഘടകങ്ങൾ കോവിഡിന് ഫലപ്രദമാണെന്നതിനാൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ഉപയോഗിക്കുന്നത്. ഐസിഎംആറിന്റെ മേൽനോട്ടത്തിലാണ് ഇത് നടക്കുന്നത്.
കോവിഡ് ചികിത്സക്കായി ആന്റി മേലറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കൽ പരീക്ഷണം ഡബ്ല്യുഎച്ച്ഒ താത്കാലികമായി റദ്ദാക്കിയിരുന്നു. സുരക്ഷാ ആശങ്കയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷണം റദ്ദാക്കിയത്.
ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നത് തുടരുമെന്ന് ഐസിഎംആർ
04:43 AM May 27, 2020 | Deepika.com