തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലയോ എന്നുള്ളത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലല്ല തീരുമാനിക്കേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തയില്ലാതെ മുഖ്യമന്ത്രിമാർ ഇങ്ങനെ പ്രവർത്തിച്ചാൽ എന്താകുമെന്ന പിയൂഷ് ഗോയലിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുംബൈയിൽനിന്ന് കേരളത്തിലേക്ക് ട്രെയിനയയ്ക്കാൻ റെയിൽവേ കഴിഞ്ഞ ദിവസം തീരുമാനിച്ചു. എന്നാൽ ഇതുസംബന്ധിച്ചു കേരളത്തിനു വിവരം ലഭിച്ചിരുന്നില്ല. ഇക്കാര്യം റെയിൽവേ മന്ത്രിയെ അറിയിച്ചു. എന്നാലതിനുശേഷവും സമാനമായ തീരുമാനമുണ്ടായി. അതിനാൽ ഇക്കാര്യം പ്രധാനമന്ത്രിയെ കൂടി അറിയിച്ചു. നമ്മുടെ കരുതലിനെ അട്ടിമറിക്കുന്ന പ്രശ്നമാണിത്. മുംബൈയിൽ നിന്നുള്ളവരും വരണമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ, രോഗം പടരാതിരിക്കാനുള്ള നിബന്ധനകൾ കർശനമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് വരുന്നവർ രജിസ്റ്റർ ചെയ്യണമെന്ന് മാത്രമാണ് പിയൂഷ് ഗോയലിനോട് പറഞ്ഞത്. രജിസ്റ്റർ ചെയ്താൽ മാത്രമേ ഇവിടുത്തെ കാര്യങ്ങൾ ചെയ്യാനാകൂ. റെയിൽവേ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിനും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. കത്തു ലഭിച്ചശേഷവും വീണ്ടും ട്രെയിനയയ്ക്കാൻ ശ്രമിച്ചത് രാഷ്ട്രീയം നോക്കിയുള്ള നടപടിയാണ്. ഉദ്യോഗസ്ഥർ ഇടപെട്ടാണ് അതു തടഞ്ഞത്. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ ഈ ചെറിയ കാര്യം അറിയിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പിയൂഷ് ഗോയൽ പറഞ്ഞത് നിർഭാഗ്യകരമായി പോയി. അത് ആ പദവിക്ക് ചേർന്നതല്ല. നമ്മുടെ രാജ്യം നേരിടുന്ന പ്രശ്നങ്ങളുടെ ഗൗരവത്തിന്റെ നേരിയ അംശം പോലും അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നുള്ളത് നിർഭാഗ്യകരമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലയോ എന്നുള്ളത് പിയൂഷ് ഗോയലല്ല തീരുമാനിക്കേണ്ടത്. അത് സംസ്ഥാനത്തെ ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിയൂഷ് ഗോയൽ കളിച്ചത് "ട്രെയിൻ' രാഷ്ട്രീയം, നിർഭാഗ്യകരം; തിരിച്ചടിച്ച് മുഖ്യമന്ത്രി
06:22 PM May 26, 2020 | Deepika.com