റിയാദ്: സൗദിയിൽ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു. കർഫ്യു നിയന്ത്രണങ്ങൾ പടിപടിയായി എടുത്തു കളയാനും രാജ്യത്തെ സാധാരണ ജീവിതം പുനഃസ്ഥാപിക്കാനും തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ ഉദ്ധരിച്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇപ്പോൾ നിലനിൽക്കുന്ന 24 മണിക്കൂർ കർഫ്യു നിയന്ത്രണങ്ങൾ അവസാനിക്കുന്ന മേയ് 28 മുതൽ 30 വരെയാണ് ആദ്യ ഘട്ടം തുടങ്ങുന്നത്. മക്ക ഒഴികെയുള്ള പ്രവിശ്യകളിലാണ് ഈ ഇളവുകൾ പ്രാബല്യത്തിൽ വരിക.
വ്യാഴാഴ്ച മുതൽ സ്വകാര്യ വാഹനങ്ങളിൽ രാവിലെ ആറു മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ മക്ക ഒഴികെയുള്ള പ്രവിശ്യകളിലേക്ക് യാത്ര ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമുണ്ടാകില്ല. നിയന്ത്രണങ്ങൾ നീക്കുന്നതോടെ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും.
പള്ളികളിൽ ജുമുഅ നമസ്കാരം ആരംഭിക്കാനും കഫേ, റസ്റ്ററന്റുകൾ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കുന്നതിനും അനുമതി ലഭിക്കുമെന്നും വിവരങ്ങളുണ്ട്. സർക്കാർ ഓഫിസുകളിൽ ഹാജർ നിയന്ത്രണങ്ങളും നീക്കും.
രണ്ടാം ഘട്ടത്തിൽ നിയന്ത്രണങ്ങൾ മേയ് 31 മുതൽ ജൂൺ രണ്ടു വരെയാണ്. ഈ ദിവസങ്ങളിൽ യാത്ര ഇളവുകൾ കാലത്ത് ആറു മുതൽ രാത്രി എട്ടു വരെ മക്ക ഒഴികെയുള്ള പ്രവിശ്യകളിൽ ലഭിക്കും.
ജൂൺ രണ്ടിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ രാജ്യത്തെ ജനങ്ങൾക്ക് മക്ക ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലേക്കും 24 മണിക്കൂറും യാത്ര ചെയ്യാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. ജൂൺ അഞ്ചു മുതൽ മുതൽ രാജ്യത്തെ പള്ളികളിൽ ജുമുഅ ആരംഭിക്കും.
സൗദിയിൽ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു
12:14 PM May 26, 2020 | Deepika.com