തിരുവനന്തപുരം: അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന എൽഡിഎഫ് സർക്കാർ കേരളത്തെ വികസന മുരടിപ്പിലേക്ക് തള്ളിവിട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സർക്കാർ കഴിഞ്ഞ നാലു വർഷത്തിനിടെ പറയത്തക്ക ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റിയെന്നത് അവരുടെ അവകാശവാദം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
കോവിഡിന്റെ മറവിൽ അഴിമതി മൂടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എല്ലാ രംഗത്തും സർക്കാർ സന്പൂർണ പരാജയമാണ്. നവകേരള നിർമാണത്തിൽ ഒരിഞ്ച് പോലും മുന്നോട്ടു പോയിട്ടില്ല. ലോകബാങ്ക് സഹായം സർക്കാർ വകമാറ്റി ചെലവാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ശരിയായി ഉപയോഗിക്കുന്നില്ലെന്നും ചെന്നിത്തല വിമർശിച്ചു.
ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്ക് കാരണം രാജഭരണകാലവും കാരണമാണ്. എന്നാൽ കേരളത്തിന്റെ നേട്ടം ഒരു സർക്കാരിന്റേത് മാത്രമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോയും പൂർത്തിയാക്കിയത് യുഡിഎഫ് കാലത്താണ്. വിഴിഞ്ഞം എന്ന് പൂർത്തിയാകുമെന്ന് ഈ സർക്കാരിന് പറയാനാകുന്നില്ലെന്നും ചെന്നിത്തല വിമർശിച്ചു.
പിആർ വർക്ക് നടത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പ്രളയ ഫണ്ട് മുക്കിയതിലും രാഷ്ട്രീയ കൊലപാതകങ്ങളിലും സർക്കാരിന് മറുപടിയില്ല. ദുരന്ത സമയങ്ങളിൽ പ്രതിപക്ഷം സർക്കാരിനോട് സഹകരിച്ചാണ് നിന്നിരുന്നത്. എന്നാൽ ക്രമക്കേട് കണ്ടാൽ ചൂണ്ടിക്കാട്ടാൻ മടിച്ചിട്ടില്ലെന്നും അത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും ചെന്നിത്തല പറഞ്ഞു.
പറയത്തക്ക ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല; സർക്കാരിനെതിരേ ചെന്നിത്തല
01:14 PM May 25, 2020 | Deepika.com