തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാൾ ജാഗ്രത മൂന്നാം ഘട്ടത്തിൽ ആവശ്യമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വൈറസ് സാന്ദ്രത കൂടിയ ഇടങ്ങളിൽനിന്ന് ആളുകൾ വരുന്നത് രോഗപ്പകർച്ച കൂടാനുള്ള സാധ്യത വർധിപ്പിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ വൈറസിന്റെ വ്യാപനം വർധിച്ച് വരുന്നതിനാൽ അവിടെനിന്നു വരുന്നവർക്ക് രോഗബാധയുണ്ടാകാൻ മുന്പത്തേക്കാൾ സാധ്യത കൂടുതലാണ്. ഒന്നും രണ്ടും ഘട്ടത്തിൽ വിജയിച്ച ഹോം ക്വാറന്റൈന് ഈ ഘട്ടത്തിൽ വളരെ പ്രാധാന്യമുണ്ട്.
ക്വാറന്റൈനിൽ കഴിയുന്നവർ തങ്ങളുടേയും കുടുംബാംഗങ്ങളുടേയും നാടിന്റെയും രക്ഷയെകരുതി ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സംശയങ്ങളുള്ളവർ ദിശ 1056, 0471 2552056 എന്നീ നന്പരുകളിൽ ബന്ധപ്പെടണമെന്നും മന്ത്രി നിർദേശിച്ചു.
ഹോം ക്വാറന്റൈനിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിനുള്ളിൽ പ്രത്യേകമായ ശുചിമുറിയോടു കൂടിയ മുറിയിൽ തന്നെ താമസിക്കേണ്ടതാണ്. ആ മുറിയോ ശുചിമുറിയോ ക്വാറന്റൈൻ കാലാവധി കഴിയും വരെ മറ്റാരും ഉപയോഗിക്കാൻ പാടുള്ളതല്ല.
• ക്വാറന്റൈനിലുള്ള വ്യക്തിയുമായോ അദ്ദേഹം ഉപയോഗിക്കുന്ന വസ്തുക്കളുമായോ ഒരു സാഹചര്യത്തിലും വീട്ടിലെ മുതിർന്ന വ്യക്തികളും വിവിധ രോഗങ്ങൾക്ക് ചികിത്സയിലുള്ളവരും സന്പർക്കത്തിൽ ഏർപ്പെടാൻ പാടില്ല.
• ക്വാറന്റൈനിലുള്ള വ്യക്തിയെ സഹായിക്കുന്നവർ അല്ലെങ്കിൽ പരിചരിക്കുക്കുന്നവർ 18-നും 50-നും വയസിനിടയ്ക്കുള്ള പൂർണ ആരോഗ്യവാനും മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുമായ ആളായിരിക്കണം.
• രോഗി താമസിക്കുന്ന വീട്ടിലേയ്ക്ക് സന്ദർശകർ പാടില്ല.
• രോഗി താമസിക്കുന്ന വീട്ടിലെ അംഗങ്ങൾ എല്ലാവരും സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ അനുമതിയോടുകൂടി മാത്രമേ പുറത്തുപോകാൻ പാടുള്ളു.
• ഇവർ ഹാന്ഡ്വാഷ്, മാസ്ക് എന്നിവ വീട്ടിനുള്ളിൽ ഉപയോഗിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.
ക്വാറന്റൈനിലുള്ള വ്യക്തി സ്വീകരിക്കേണ്ട മുൻകരുതലുകൾ
• ക്വാറന്റൈനിലുള്ള വ്യക്തി മുറിയിൽ തുടരേണ്ടതും ഭക്ഷണം കഴിക്കുന്നതിനുപോലും പുറത്തേയ്ക്ക് വരാൻ പാടുള്ളതുമല്ല. ആഹാരശേഷം അവർ ഉപയോഗിച്ച പാത്രങ്ങൾ സ്വയം കഴുകി വൃത്തിയാക്കേണ്ടതും അവരുടെ മുറിക്ക് പുറത്ത് സൂക്ഷിക്കേണ്ടതുമാണ്.
• ക്വാറന്റൈനിലുള്ള വ്യക്തിയുടെ ലഗേജ് ഉൾപ്പെടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ കൈകാര്യം ചെയ്യേണ്ടതും യാതൊരു കാരണവശാലും മറ്റൊരു വ്യക്തി അവ കൈകാര്യം ചെയ്യാൻ പാടുള്ളതുമല്ല.
• കുടുംബത്തിലെ മറ്റ് അംഗങ്ങൾ ആരും തന്നെ വ്യക്തി ഉപയോഗിക്കുന്ന മുറിയിൽ പ്രവേശിക്കുവാൻ പാടുള്ളതല്ല. രോഗിയെ പരിചരിക്കുന്ന ആൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മുറിയിൽ പ്രവേശിക്കാവുന്നതാണ്.
• മൂക്കും വായും മാസ്ക് ഉപയോഗിച്ച് മറക്കേണ്ടതാണ് (പ്രത്യേകിച്ച് തുമ്മുന്പോഴും ചുമക്കുന്പോഴും)
• ഒരു കാരണവശാലും ക്വാറന്റൈനിലുള്ള വ്യക്തി രണ്ടു മീറ്ററിനുള്ളിൽ വച്ച് മറ്റൊരു വ്യക്തിയുമായി സന്പർക്കത്തിൽ ഏർപ്പെടാൻ പാടുള്ളതല്ല.
• ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി ഫോണിൽ ബന്ധപ്പെടേണ്ടതാണ്.
• യാതൊരു കാരണവശാലും ആരോഗ്യ വകുപ്പധികൃതരുടെ അനുമതി കൂടാതെ ചികിത്സയ്ക്ക് ആണെങ്കിൽ പോലും വീടിനു പുറത്തുപോവാൻ പാടുള്ളതല്ല.
ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കുന്നവർ ശ്രദ്ധിക്കേണ്ടത്
• പരിചരിക്കുന്നവർ ഒരു കാരണവശാലും വീട് വിട്ട് പുറത്തുപോവാൻ പാടില്ല.
• ഇവർ മറ്റ് കുടുംബാംഗങ്ങളെ പരിചരിക്കുവാൻ പാടുള്ളതല്ല.
• ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന മുറിയിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പരിചരിക്കുന്ന വ്യക്തി കയറാൻ പാടുള്ളു.
• അങ്ങനെ കയറേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഇവർ സർജിക്കൽ മാസ്കും ഗ്ലൗസും ശരിയായ രീതിയിൽ ധരിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
• ഒരു തവണ ഉപയോഗിച്ചശേഷം മാസ്കും ഗ്ലൗസും ഉപേക്ഷിക്കേണ്ടതും ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കാൻ പാടുള്ളതുമല്ല.
• മുറിയിൽനിന്ന് ഇറങ്ങിയ ശേഷവും രോഗിയുടെ പരിചരണശേഷവും ഉടൻ തന്നെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയെന്ന് ഉറപ്പാക്കണം.
• മുറിക്കുള്ളിലെ കതകിന്റെ പിടികൾ, ടേബിളുകൾ, സ്വിച്ചുകൾ മുതലായ ഒരു പ്രതലത്തിലും സ്പർശിക്കാൻ പാടില്ല.
• രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നോ എന്ന് സ്വയം നിരീക്ഷിക്കേണ്ടതും ഏറ്റവും ചെറിയ തരത്തിലെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടാകുന്ന പക്ഷം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ അറിയിക്കേണ്ടതാണ്.
മറ്റ് കുടുംബാംഗങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
• കുടുംബാംഗങ്ങളിൽ പ്രായമായവരോ മറ്റ് രോഗങ്ങളോ ഉള്ളവർ ക്വാറന്ൈറൻ കാലാവധി കഴിയുന്നതുവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറുന്നതാണ് അഭികാമ്യം.
• ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന അതേ വീട്ടിൽ തന്നെ കഴിയുന്നവർ കാലാവധി കഴിയുന്നതുവരെ വീടിനു പുറത്തേയ്ക്ക് പോകാൻ പാടില്ല.
• പാത്രങ്ങളോ തുണികളോ മൊബൈൽ ഫോണ് പോലുള്ള മറ്റ് വസ്തുക്കളോ പങ്കിടരുത്.
എല്ലാ കുടുംബാംഗങ്ങളും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്.
• കുടുംബാംഗങ്ങൾ വാതിലിന്റെ പിടികൾ, സ്വിച്ചുകൾ എന്നിങ്ങനെ ക്വാറന്റൈനിലുള്ള വ്യക്തി സ്പർശിക്കുവാൻ സാധ്യതയുള്ള പ്രതലങ്ങൾ സ്പർശിക്കുന്നത് ഒഴിവാക്കണം.
• ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കുകയും അതുണ്ടാകുന്പോൾ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ ബന്ധപ്പെടേണ്ടതാണ്.
മാലിന്യങ്ങളുടെ സമാഹരണം
• മുറിക്കുള്ളിൽ തന്നെ ഇതിനായി മൂന്നു ബക്കറ്റുകൾ സൂക്ഷിക്കേണ്ടതാണ്.
• മലിനമായ തുണികൾ, ടവലുകൾ മതലായവ ബ്ലീച്ച് ലായിനി ഉപയോഗിച്ച് അണുനാശനം വരുത്തേണ്ടതും കഴുകി ഉണക്കി ഉപയോഗിക്കേണ്ടതുമാണ്.
• മലിനമായ മാസ്കുകൾ, പാഡുകൾ, ടിഷ്യൂ എന്നിവ കത്തിക്കേണ്ടതാണ്.
• ആഹാര വസ്തുക്കൾ, മറ്റ് പൊതുമാലിന്യങ്ങൾ എന്നിവ ആഴത്തിൽ കുഴിച്ചിടേണ്ടതാണ്.
നാടിന്റെ രക്ഷയെക്കരുതിയാണ്: ക്വാറന്റൈൻ നിർദേശങ്ങൾ ഓർമിപ്പിച്ച് ശൈലജ ടീച്ചർ
06:23 PM May 24, 2020 | Deepika.com