തിരുവനന്തപുരം: കേരളത്തിനു പുറത്തുനിന്നു വരുന്ന എല്ലാവരും ജാഗ്രത ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോവിഡ് ബാധിത രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും ലക്ഷക്കണക്കിന് മലയാളികൾ എത്തുന്ന സാഹചര്യത്തിൽ മികച്ച നിരീക്ഷണവും പരിചരണവും ഉറപ്പാക്കാനാണ് ജാഗ്രത ആപ്പ് വികസിപ്പിച്ചെടുത്തതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പും നാഷണൽ ഇൻഫർമാറ്റിക് സെന്ററും ഐടി മിഷനും സംയുക്തമായാണ് ജാഗ്രത ആപ്പ് തയാറാക്കിയത്. പൊതുജനങ്ങൾക്ക് അടിയന്തിര സേവനങ്ങളും കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള വണ്‍ സ്റ്റോപ്പ് പ്ലാറ്റ്ഫോം കൂടിയാണിത്. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും തദ്ദേശ സ്വയംഭരണ തലത്തിലും ഇതിനെ ഏകോപിപ്പിക്കാനാകും. പൊതുസേവനത്തിലും ക്ഷേമ നടപടികളിലും സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കുന്നതായും മന്ത്രി വ്യക്തമാക്കി.
മൊബൈലിലും കന്പ്യൂട്ടറിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് പ്രോഗ്രസീവ് ആപ്ലിക്കേഷനായ കോവിഡ് 19 ജാഗ്രത ആപ്പ്. ഓരോരുത്തർക്കും ചെയ്യാൻ നിശ്ചയിക്കപ്പെട്ടുള്ള സേവനങ്ങൾ മാത്രമേ ഈ ആപ്പ് അനുവദിക്കുകയുള്ളൂ. അതേസമയം നിരീക്ഷണത്തിലുള്ള പതിനായിരക്കണക്കിന് ആൾക്കാർക്ക് കൃത്യമായ സേവനമെത്തിക്കാൻ അതത് ഉദ്യോഗസ്ഥരെ സജ്ജമാക്കുകയും ചെയ്യുന്നു. പൊതുജനങ്ങൾക്കായി രജിസ്ട്രേഷൻ ഡൊമസ്റ്റിക് റിട്ടേണ്‍ പാസ്, എമർജൻസി/എക്സിറ്റ് ട്രാവൽ പാസ്, ട്രാക്ക് ആപ്ലിക്കേഷൻ, കംപ്ലൈന്റ്, സെൽഫ് ഡിക്ലറേഷൻ, വോളന്ററി രജിസ്ട്രേഷൻ എന്നീ സൗകര്യങ്ങളുണ്ട്. അതത് ജില്ലയിലെ ആരോഗ്യ വിഭാഗത്തിനും ജില്ലാ ഭരണകൂടത്തിനുമാണ് ഇതിന്റെ ചുമതല.
കേരളത്തിനു പുറത്തുനിന്നും വരുന്ന എല്ലാവരും ജാഗ്രത ആപ്പിൽ രജിസ്റ്റർ ചെയ്യണം. അവരവരുടെ വ്യക്തി വിവരങ്ങളും ആരോഗ്യ വിവരങ്ങളും അടിയന്തര പ്രശനമുള്ള വിവരങ്ങളെല്ലാം ഇതിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നു. നോർക്കയിൽ രജിസ്റ്റർ ചെയ്തവരാണെങ്കിൽ അവരുടെ വിവരങ്ങളും ഇതിൽ ചേർക്കുന്നു. ചെക്ക്പോസ്റ്റ്, റയിൽവേ, എയർപോർട്ട്, സീ പോർട്ട് എന്നിവയിൽ കൂടി വരുന്നവരുടെ പൂർണ വിവരങ്ങൾ ഇതിൽ ലഭിക്കുന്നു. ഇവരുടെ ആരോഗ്യ വിവരങ്ങളെല്ലാം തന്നെ ഇതിലൂടെയാണ് രേഖപ്പെടുത്തുന്നത്. ഈ ആപ്പ് വഴി അസുഖമുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെയെല്ലാം വേർതിരിക്കാനാകും.
ജാഗ്രത ആപ്പ് വഴി കേരളത്തിൽ വന്നിറങ്ങുന്ന ഒരാളിനെ ഹെൽത്ത് ടീം പരിശോധിച്ച് വീട്ടിലേക്കാണോ ആശുപത്രിയിലേക്കാണോ അയക്കേണ്ടത് എന്ന് രേഖപ്പെടുത്തും. ഇതുപ്രകാരം ഇവരെ ആശുപത്രിയിലേക്കോ കോവിഡ് കെയർ സെന്ററിലേക്കോ വീട്ടിലെ നിരീക്ഷണത്തിലേക്കോ അയയ്ക്കുന്നു. ഇവരുടെ അഡ്രസ് പ്രകാരം അതാത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും മെഡിക്കൽ ഓഫീസർക്കും നോട്ടിഫിക്കേഷൻ എത്തുന്നു. ഈ നിരീക്ഷണത്തിലുള്ളയാളുടെ പരിചരണത്തിനും ചികിത്സയ്ക്കുമായി വാർഡ് മെന്പറുടെ മേൽനോട്ടത്തിൽ ജഐച്ച്ഐ, ജെപിഎച്ച്എൻ, ആശവർക്കർ എന്നിവരടങ്ങിയ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആർആർടി) രൂപീകരിക്കുന്നു. ഈ ആർആർടി ടീമായിരിക്കും ആ ആളിന്റെ 14 ദിവസത്തെ ക്വാറന്ൈറൻ ഉറപ്പാക്കുന്നത്.
രോഗികളെ ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥ വന്നാൽ ഈ ആപ്പ് വഴി മെഡിക്കൽ സംഘത്തിന്റെ നിർദേശം തേടാൻ കഴിയുന്നു. ആപ്പിലെ നിർദേശങ്ങൾ പ്രകാരം ആംബുലൻസെത്തിച്ച് രോഗിയെ കോവിഡ് ആശുപത്രിയിലെത്തിക്കുന്നു. മാത്രമല്ല രോഗികളെ ഡിസ്ചാർജ് ചെയ്ത് നിരീക്ഷണത്തിൽ പോകുന്പോഴും ആപ്പ് സഹായിക്കുന്നു. ലാബ് പരിശോധനകളും ഫലങ്ങളും ഇതിൽ കാണിക്കും. ചികിത്സാവിവരങ്ങൾ അതത് മെഡിക്കൽ ഓഫീസർക്കും ഡോക്ടർമാർക്കും മാത്രമേ കാണാൻ കഴിയുകയുള്ളൂ. ഒരു യാത്രക്കാരൻ കേരളത്തിൽ വന്നിറങ്ങി നിരീക്ഷണം അവസാനിക്കുന്നതുവരെയുള്ള പൂർണ വിവരങ്ങൾ അറിയാനും അവരെ പരിചരിക്കാനും സാധിക്കുന്നതാണ് ജാഗ്രത ആപ്പിന്റെ വിജയം.
തത്സമയ നിരീക്ഷണം, പരിചരണം; കോവിഡ് ജാഗ്രത ആപ്പ് നിർബന്ധമാക്കി സർക്കാർ
04:42 PM May 24, 2020 | Deepika.com