കണ്ണൂർ: മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിൻ കണ്ണൂരെത്തി. ട്രെയിനിലെ 1,674 യാത്രക്കാരിൽ 307 പേർ കണ്ണൂരിൽ ഇറങ്ങി. നാലു ജില്ലകളിലെ യാത്രക്കാരാണ് കണ്ണൂരിൽ ഇറങ്ങിയത്. യാത്രക്കാരുടെ ആരോഗ്യപരിശോധന തുടങ്ങി. ഇവരെ 15 ബസുകളിൽ പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കും.
യാത്രക്കാരിൽ ഭൂരിഭാഗവും ഓൺലൈൻ രജിസ്റ്റര്‍ ചെയ്യാത്തവരാണെന്നതിനാൽ ഇവരുടെയെല്ലാം പേര് വിവരങ്ങൾ റെയിൽവേ സ്റ്റേഷനിൽ വച്ച് രജിസ്റ്റർ ചെയ്യണം. ഇവരിൽ മിക്കവരും ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരേയും നേരത്തെ രജിസ്റ്റര്‍ ചെയ്തവരേയും മാത്രമാണ് വീടുകളിലേക്ക് വിടുക. യാത്രക്കാരുടെ പൂർണവിവരങ്ങൾ കൈവശമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് കണ്ണൂർ ജില്ലാ കളക്ടർ പറഞ്ഞിരുന്നു.
മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആവശ്യമനുസരിച്ച് മഹാരാഷ്ട്ര സർക്കാരാണ് ലോകമാന്യതിലക് റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ട്രെയിൻ ഏർപ്പെടുത്തിയത്. തിരുവനന്തപുരത്തിന് പുറമെ രണ്ടു ടെക്നിക്കൽ സ്റ്റോപ്പുകൾ മാത്രമായിരുന്നു യാത്ര പുറപ്പെടുമ്പോൾ ട്രെയിനിനു അനുവദിച്ചിരുന്നത്. പിന്നീടു യാത്രക്കാർ നേരിട്ട് തിരുവനന്തപുരത്തെ കോവിഡ് വാർ റൂമുമായി ബന്ധപ്പെട്ടാണ് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിപ്പിച്ചത്.
ട്രെയിനു കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ച വിവരം ജില്ലാ ഭരണകൂടം അറിയാതിരുന്നതും ആശയക്കുഴപ്പുമുണ്ടാക്കിയിരുന്നു. കണ്ണൂരിന് ശേഷം ഇനി തൃശൂർ, ഷൊര്‍ണൂര്‍, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളിലാണ് ട്രെയിനിനു സ്റ്റോപ്പുള്ളത്.
മുംബൈയിൽ നിന്നെത്തിയ ട്രെയിൻ കണ്ണൂരിൽ; 307 യാത്രക്കാർ ഇറങ്ങി
04:12 PM May 23, 2020 | Deepika.com