കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ യാത്രാവിമാനം തകർന്നുണ്ടായ അപകടത്തിൽ മരണം 57 ആയി. മൂന്ന് പേർ അപകടത്തിൽനിന്നും അദ്ഭുതകരമായി രക്ഷപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാഹോറില്‍നിന്നു കറാച്ചിയിലേക്കു പറന്ന പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനമാണ് തകർന്ന് വീണത്. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് ഒരു മിനിറ്റിനു മുമ്പായിരുന്നു അപകടം.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജിന്നാ ഗാര്ഡന് മേഖലയിലേക്കാണ് വിമാനം തകർന്ന് വീണത്. 99 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് എയര്‍ബസ് എ-320 വിമാനത്തിലുണ്ടായിരുന്നത്. നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. നാല് വീടുകൾ പൂർണമായും തകർന്നു.
പ്രദേശവാസികളായ മുപ്പതോളം പേരെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന ബാങ്ക് ഓഫ് പഞ്ചാബ് പ്രസിഡന്റ് സ ഫര് മസൂദ് അദ്ഭുതകരമായി രക്ഷപ്പെട്ടു. തകർന്ന് വീഴുന്നതിനു മുൻപ് രണ്ടോ മൂന്നോവട്ടം ലാൻഡ് ചെയ്യാൻ വിമാനം ശ്രമിച്ചിരുന്നതായി ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. വിമാനം മൊബൈൽ ടവറിൽ ഇടിച്ച് കെട്ടടിടങ്ങൾക്ക് മുകളിലേക്ക് തകർന്ന് വീഴുകയായിരുന്നു- സംഭവത്തിനു ദൃക്സാക്ഷിയായ ഷാക്കീൽ അഹമ്മദ് പറയുന്നു.
വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന്, റഡാറില്‍നിന്ന് അപ്രത്യക്ഷമാകുന്നതിനു തൊട്ടുമുമ്പ് ക്യാപ്റ്റന്‍ സജ്ജാദ് ഗുല്‍ അറിയിച്ചിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉത്തരവിട്ടു.
കറാച്ചി വിമാനാപകടം; മരണം 57 ആയി
11:12 PM May 22, 2020 | Deepika.com