ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷവിമർശവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജ് ക്രൂരമായ തമാശയായിരുന്നെന്ന് സോണിയ പറഞ്ഞു.
ആസൂത്രണമില്ലാതെ നടപ്പാക്കിയ ലോക്ക് ഡൗണ്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തുവെന്നും അവർ കൂട്ടിച്ചേർത്തു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വീഡിയോ കോൺഫറൻസിലൂടെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ വ്യക്തമായ രൂപരേഖയുണ്ടായിരുന്നില്ല. 21 ദിവസത്തിനുള്ളിൽ കോവിഡിനെതിരായ യുദ്ധം അവസാനിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രാരംഭത്തിലുണ്ടായിരുന്ന ശുഭാപ്തിവിശ്വാസം തെറ്റിപ്പോയി. ഇത് ചൂണ്ടിക്കാണിക്കുന്നത് വാക്സിൻ ഉണ്ടാകുന്നതുവരെ ഈ വൈറസ് ഇവിടെ ഉണ്ടാകുമെന്നു തന്നെയാണ്.
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിന് അനിശ്ചിതത്വം നിലനിന്നിരുന്നതായും സോണിയ ചൂണ്ടിക്കാട്ടി. കേന്ദ്രം ജനാധിപത്യം പാടേ കൈയൊഴിഞ്ഞു. ദരിദ്രരോട് അനുകമ്പയില്ലാത്ത സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ ആകെ വിൽപ്പനയ്ക്കുവച്ച് വന്യമായ പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നതെന്നും സോണിയ പറഞ്ഞു. എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ചുരുങ്ങിയെന്നും സോണിയ ആരോപിച്ചു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്, എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി തുടങ്ങി 22 പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
കോവിഡ് പാക്കേജ് ക്രൂരമായ തമാശ: സോണിയ ഗാന്ധി
07:17 PM May 22, 2020 | Deepika.com