ന്യൂഡല്‍ഹി: കോവിഡ് വൈറസ് ബാധ പ്രതിരോധിക്കാനുള്ള മരുന്നെന്ന വ്യാജേന ഹോംഹാര്‍ഡിനും കുടുംബത്തിനും സ്ത്രീകളെ ഉപയോഗിച്ച് വിഷം നല്‍കിയയാള്‍ അറസ്റ്റില്‍. പ്രദീപ് (42) എന്നയാളാണ് അറസ്റ്റിലായത്. പ്രദീപ്, തന്റെ ഭാര്യക്ക് ഹോംഗാർഡുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ വിഷം നൽകി ഹോംഗാർഡിനെയും കുടുംബത്തേയും കൊല്ലാൻ ശ്രമിച്ചതെന്നതാണ് പോലീസ് നൽകുന്ന വിശദീകരണം.
വടക്കന്‍ ഡൽഹിയിലെ അലിപൂര്‍ പ്രദേശത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. രണ്ട് സ്ത്രീകൾക്ക് പണം നൽകി അവരെ ആരോഗ്യപ്രവര്‍ത്തകര്‍ എന്ന വ്യാജേന ഹോംഹാര്ഡിന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു. അണുബാധ തടയാനുള്ള മരുന്നാണെന്ന് പറഞ്ഞു സ്ത്രീകൾ ഇവർക്ക് ദ്രാവക രൂപത്തിലുള്ള വിഷം നൽകി. ഇത് കുടിച്ച കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി വഷളാകുകയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് സ്ത്രീകളെ പോലീസ് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ സംഭവത്തിന്റെ ചുരുൾ അഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം; കോവിഡ് മരുന്നെന്ന വ്യാജേന ഹോംഗാർഡിന് വിഷം നല്‍കിയയാള്‍ അറസ്റ്റില്‍
10:54 AM May 21, 2020 | Deepika.com