ന്യൂഡൽഹി: ജീവനെടുത്ത് ഉംപുൻ ചുഴലിക്കാറ്റ്. കനത്തമഴയ്ക്കൊപ്പം എത്തിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി.പശ്ചിമബംഗാളിൽ 12 പേരും ഒഡീഷയിൽ രണ്ടും പേരുമാണ് മരിച്ചത്. മണിക്കൂറിൽ 190 കിലോമീറ്റർ വേഗത്തിലാണ് പശ്ചിമബംഗാളിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
5,500 വീടുകളാണ് പശ്ചിമബംഗാളിൽ തകർന്നത്. കോൽക്കത്ത നഗരത്തിലടക്കം വൈദ്യുതി തടസപ്പെട്ടു. ഒഡീഷയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് പശ്ചിമബംഗാളിലെ ദിഗ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപ് എന്നിവയിലൂടെ ചുഴലിക്കാറ്റ് തീരംതൊട്ടത്.
പശ്ചിമബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽനിന്ന് 6.5 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേന(എൻഡിആർഎഫ്)യുടെ 20 യൂണിറ്റ് ഒഡീഷയിലും 19 യൂണിറ്റ് ബംഗാളിലും പ്രവർത്തിക്കുന്നുണ്ട്.
പശ്ചിമബംഗാളിൽ അഞ്ചു ലക്ഷം പേരെയും ഒഡീഷയിൽ 1.58 ലക്ഷം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചത്. കനത്തമഴയിൽ ഇരു സംസ്ഥാനത്തെയും തീരമേഖലയിൽ വീടുകൾ തകർന്നു. മണ്ണുകൊണ്ട് നിർമിച്ച വീടുകൾ നിലംപരിശായി. റോഡുകളിൽ വീണ മരങ്ങൾ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ യന്ത്രസഹായത്തോടെ മുറിച്ചു മാറ്റി.
ബംഗാൾ ഉൾക്കടലിൽ സൂപ്പർ സൈക്ലോണായി രൂപപ്പെട്ട ഉംപുൻ ശക്തിക്ഷയിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുകയായിരുന്നു.
ജീവനെടുത്ത് ഉംപുൻ; മരണം 14 ആയി
09:01 AM May 21, 2020 | Deepika.com