തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിൽ എൻഎച്ച്എം മുഖാന്തിരം 2948 താത്കാലിക തസ്തികകൾ കൂടി സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തിടെ സൃഷ്ടിച്ച 3770 തസ്തികകൾക്ക് പുറമേയാണിത്. ഇതോടെ 6700 താത്കാലിക തസ്തികകളാണ് ആരോഗ്യ വകുപ്പിൽ അടുത്തിടെ സൃഷ്ടിച്ചത്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ധാരാളം മലയാളികൾ എത്തുന്ന സാഹചര്യത്തിലാണ് ഇത്രയേറെ തസ്തികൾ അടിയന്തരമായി വീണ്ടും സൃഷ്ടിച്ചത്. ഈ വരുന്നവർക്ക് ഫസ്റ്റ് ലൈൻ കെയർ സെന്റർ, കോവിഡ് കെയർ സെന്ററുകൾ, കോവിഡ് ആശുപത്രികൾ എന്നിവിടങ്ങളിൽ മികച്ച പരിചരണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇവരെ നിയമിക്കുന്നത്.
38 ഡോക്ടർമാർ, 15 സ്പെഷലിസ്റ്റുകൾ, 20 ഡെന്റൽ സർജൻ, 72 സ്റ്റാഫ് നഴ്സുമാർ, 169 നഴ്സിംഗ് അസിസ്റ്റന്റുമാർ, 1259 ജഐച്ച്ഐമാർ, 741 ജെപിഎച്ച്എൻമാർ, 358 ക്ലീനിംഗ് സ്റ്റാഫുകൾ തുടങ്ങി 21 തസ്തികളാണ് സൃഷ്ടിച്ചത്.
നേരത്തെ 276 ഡോക്ടർമാരെ പിഎസ്സി വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിക്കായി 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടർമാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. അഡ്ഹോക്ക് നിയമനവും നടത്തി. ഇതുകൂടാതെയാണ് താത്കാലിക ജീവനക്കാരെ നിയമിക്കുന്നത്. ഇതോടെ സ്ഥിരവും താത്കാലികവുമായ 8229-ലധികം തസ്തികകളാണ് ഈ കാലയളവിൽ സൃഷ്ടിച്ചത്.
കോവിഡ്: ആരോഗ്യവകുപ്പിൽ "കൂട്ടനിയമനം’; 2,948 താത്കാലിക തസ്തികകൾ കൂടി
07:16 PM May 20, 2020 | Deepika.com