തിരുവനന്തപുരം: കേരളത്തിൽ പുതുതായി രോഗബാധയുണ്ടായത് പുറത്തുനിന്ന് വന്നവർക്കാണെന്നു താൻ പറഞ്ഞത് ചിലർ തെറ്റായരീതിയിൽ പ്രചരിപ്പിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലേക്കു വരുന്ന പ്രവാസികൾ രോഗവാഹകരാണെന്നോ അകറ്റിനിർത്തേണ്ടവരാണെന്നോ അർഥമില്ലെന്നും ഇങ്ങനെ പ്രചരിപ്പിക്കുന്നവർക്ക് മറ്റു ലക്ഷ്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗമെങ്ങനെയാണ് വരുന്നതെന്ന ബോധ്യം ആദ്യമുണ്ടാകണം. എന്നിരുന്നാലേ വ്യാപനം തടയാൻ സാധിക്കൂ. അവർക്കു വരാൻ അവകാശപ്പെട്ട മണ്ണിലേക്കാണു വരുന്നത്. അവരെ സംരക്ഷിക്കണം. ഒപ്പം ഇവിടെയുള്ളവർ സുരക്ഷിതരായിരിക്കണം. സംസ്ഥാന അതിർത്തിയിൽ നിയന്ത്രണമില്ലാതെ വന്നാൽ റെഡ് സോണുകളിൽനിന്നു വരുന്നവർ അടുത്തിടപഴകിയാൽ ഇന്നത്തെ കാലത്ത് വലിയ അപകടമാണ്. അതുകൊണ്ടാണ് വാളയാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവന്നത്. ഇതിന് മറ്റൊരു അർഥം വരുത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുറത്തുനിന്നു വരുന്നവരിൽ മഹാഭൂരിപക്ഷവും രോഗബാധയില്ലാത്തവരാണ്. എന്നാൽ ചിലർ രോഗവാഹകരാണ്. ഇവരെ തിരിച്ചറിയണമെങ്കിൽ കർക്കശമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും. അത് അവരുടെ രക്ഷയ്ക്കും ഇവിടെയുള്ളവരുടെ സുരക്ഷയ്ക്കും ഒഴിച്ചുകൂടാത്തതാണ്. കുപ്രചരണങ്ങൾ നടത്തുന്നവർക്ക് വേറെ ഉദ്ദേശമാണ്. അത്തരം കുപ്രചരണങ്ങളിൽ ജനങ്ങൾ കുടുങ്ങാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം മുംബൈയിൽനിന്നു റാന്നിയിൽ എത്തിയ കുടുംബത്തിന്റെ അനുഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെരുന്നാട് പഞ്ചായത്തിൽ എത്തിയ ആറംഗ സംഘത്തിന് എങ്ങോട്ടും പോകാൻ കഴിയാതെ തെരുവിൽ കഴിയേണ്ടിവന്നു എന്നാണ് വാർത്ത. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ വച്ച് പ്രവാസികളെ നാം പരിഗണിക്കുന്നില്ല എന്ന ദുഷ്പ്രചരണവുമായി ഒരു കൂട്ടർ ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ കൂടി നാടാണിത്. അവർക്കും മുന്നിൽ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല. അന്യനാടുകളിൽ കഷ്ടപ്പെടുന്നവർക്ക് ഏതു ഘട്ടത്തിലും കടന്നുവരാം, ഈ നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാം. ഇത് ആവർത്തിക്കുകയാണ്. മറ്റു നാടുകളിൽ കുടുങ്ങിയ എല്ലാവരെയും തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാരിന്റെ പിന്തുണയുണ്ട്. ലക്ഷങ്ങളാണ് സംസ്ഥാനത്തിനു പുറത്തുള്ളത്. അവർക്ക് ഒരു ദിവസം ഇവിടേക്കു വരാനാവില്ല. ഇതിനു പ്രത്യേക സംവിധാനം വേണ്ടിവരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മറ്റിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ തിരിച്ചെത്തിക്കാൻ പ്രവാസി സംഘടനകൾ ഇടപെടുന്നുണ്ട്. എന്നാൽ അതിനെ അപ്രസക്തമാക്കുന്ന ചില പരിമിതികളുണ്ട്. അതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് നാം. ഈ ഘട്ടത്തിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ അനുവദിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളം പ്രവാസികളുടെ നാട്, കുപ്രചരണങ്ങൾ നടത്തുന്നവർക്ക് വേറെ ഉദ്ദേശം: മുഖ്യമന്ത്രി
05:54 PM May 20, 2020 | Deepika.com