തിരുവനന്തപുരം: കേരളം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്കു പോകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗനിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ തുടർന്നുള്ള നാളുകളിൽ ചില പ്രത്യേക മേഖലകളിൽ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ആളുകൾ നാട്ടിലേക്കു വരാൻ തുടങ്ങിയപ്പോൾ രോഗികളുടെ എണ്ണം വർധിച്ചു. ഈ വർധന മനസിലാക്കിയാണ് രോഗനിർവ്യാപന തന്ത്രങ്ങൾ സർക്കാർ ആവിഷ്കരിച്ചത്. കോവിഡ് വൈറസ് നാട്ടിലേക്കു വന്നത് ആരുടെയും കുറ്റംകൊണ്ടോ അലംഭാവംകൊണ്ടോ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളിൽ പുതുതായി രോഗബാധിതർ ഉണ്ടായിരുന്നില്ല. മേയ് ഏഴിനാണ് വിദേശത്തുനിന്ന് വിമാനം വരാൻ തുടങ്ങിയത്. എട്ടാം തിയതി ഒരാൾക്ക് രോഗം ബാധിച്ചു. അന്ന് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പതിനാറായിരുന്നു. മേയ് 13-ന് പുതിയ രോഗികളുടെ എണ്ണം പത്തായി. 16 പേർ എന്ന നിലയിൽനിന്ന് ഇപ്പോൾ 161 എന്ന നിലയിൽ എത്തിനിൽക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്ഥിതി കൂടുതൽ ഗുരുതരമാകുന്നു, കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും: മുഖ്യമന്ത്രി
05:43 PM May 20, 2020 | Deepika.com