ലക്നോ: അപകടത്തിൽ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങളും അപകടത്തിൽ പരിക്കേറ്റവരേയും ഒരേ ട്രക്കിൽ ജാർഖണ്ഡിലേക്ക് അയച്ച് ഉത്തർപ്രദേശ് സർക്കാർ.
ശനിയാഴ്ച രാവിലെയാണ് ഉത്തർപ്രദേശിലെ ഓറായിയിൽ അപകടമുണ്ടായത്. സംഭവത്തിൽ 26 തൊഴിലാളികൾ മരിക്കുകയും 30-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പഞ്ചാബിൽനിന്നും രാജസ്ഥാനിൽനിന്നും വന്ന ലോറികൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ 11 പേർ ജാർഖണ്ഡുകാരും മറ്റുള്ളവർ ബംഗാളിൽ നിന്നുമുള്ളവരാണ്.
മൃതദേഹങ്ങളേയും പരിക്കേറ്റവരേയും മൂന്ന് ലോറികളിലായി ഉത്തർപ്രദേശ് സർക്കാർ കയറ്റിവിടുകയായിരുന്നു. ടാർപോളിനിൽ പൊതിഞ്ഞ മൃതദേഹങ്ങളാണ് കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ട്രക്കിലുണ്ടായിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നാനാകോണുകളിൽനിന്നു പ്രതിഷേധമുയർന്നു.
ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരേ ശക്തമായ പ്രതിഷേധവുമായി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രംഗത്തെത്തി. ജീവനുള്ളവരേയും മരിച്ചവരേയും ഒരുപോലെ അപമാനിക്കുന്ന പ്രവൃത്തിയാണിതെന്ന് ഹേമന്ത് സോറൻ ട്വീറ്റിൽ കുറ്റപ്പെടുത്തി.
ഹേമന്ത് സോറന്റെ പ്രതിഷേധത്തെ തുടർന്ന് ട്രക്കുകൾ പ്രയാഗ് രാജ് ഹൈവേയിൽ തടഞ്ഞ അധികൃതർ മൃതദേഹങ്ങൾ ആംബുലൻസിലേക്ക് മാറ്റി യാത്ര തുടർന്നു. മൃതദേഹങ്ങൾക്കൊപ്പം തൊഴിലാളികളെ കൊണ്ടുപോകുന്ന ഫോട്ടോ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഓറായിയ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.
പരിക്കേറ്റവരെ മൃതദേഹങ്ങൾക്കൊപ്പം ട്രക്കിൽ അയച്ച് ഉത്തർപ്രദേശ് സർക്കാർ; ക്രൂരത
07:54 PM May 19, 2020 | Deepika.com