ന്യൂഡൽഹി: അതിഥി തൊഴിലാളികളെ വീടുകളിലേക്ക് മടങ്ങാൻ സഹായിക്കുന്നതിന് സായുധസേനയെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ധർണ നടത്തിയ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയും എഎപി എംപി സഞ്ജയ് സിംഗും കസ്റ്റഡിയിൽ. തിങ്കളാഴ്ച രാജ്ഘട്ടിനു മുന്നിൽ ധർണ നടത്തിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കികൊടുക്കണമെന്ന് യശ്വന്ത് സിൻഹ ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തിൽ പരാജയപ്പെട്ടു. അവരെ റോഡുകളിലൂടെ നടന്നുപോകാൻ നിർബന്ധിതരാക്കി. അതിഥി തൊഴിലാളികളിൽ ചിലർ ഈ യാത്രയിൽ മരിച്ചുവീണു. തങ്ങളുടെ ലളിതമായ ആവശ്യം കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സായുധ സേനയ്ക്കും അർധസൈനിക വിഭാഗത്തിനും ഉത്തരവാദിത്തം നൽകണം എന്നതാണ്. ഈ തൊഴിലാളികളെ അന്തസോടെ അവരുടെ വീടുകളിലേക്ക് അയക്കണമെന്നും സിൻഹ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതു വരെ ധർണ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപി ദരിദ്ര വിരുദ്ധ സർക്കാരാണെന്ന് സഞ്ജയ് സിംഗ് ആരോപിച്ചു. നിങ്ങൾക്ക് വിദേശത്ത് നിന്ന് ആളുകളെ കൊണ്ടുവരാം. പക്ഷേ തെരുവുകളിൽ നടക്കുന്ന തൊഴിലാളികളെ സഹായിക്കരുത്. ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധി അത് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളെ സഹായിക്കാൻ സൈന്യത്തെ വിളിക്കണം; ധർണയിരുന്ന് യശ്വന്ത് സിൻഹ
09:21 PM May 18, 2020 | Deepika.com