ലണ്ടൻ: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് 30,000 പൗണ്ട് (2.75 കോടി രൂപ) പിഴ. വിദ്വേഷം പരത്തുന്ന ഉള്ളടക്കമുള്ള പരിപാടികളുടെ പേരിലാണ് പിഴ. ഇംഗ്ലണ്ടിലെ മാധ്യമ നിരീക്ഷണ സമിതിയായ ഒഫ്കോം ആണ് സംപ്രേഷണ നിയമങ്ങൾ ലംഘിച്ചതിന് പിഴയിട്ടത്.
കുറ്റകൃത്യങ്ങൾക്കുവരെ പ്രേരണയാവുന്ന പരിപാടി പീസ് ടിവി സംപ്രേഷണം ചെയ്തതായി ഓഫ്കോം വിലയിരുത്തി. പീസ് ടിവി ഉറുദുവിന്റെ ഉടമസ്ഥരായിരുന്ന ലോർഡ് പ്രൊഡക്ഷൻ ലിമിറ്റഡും പീസ് ടിവിയുടെ ഉടമസ്ഥതയുള്ള ക്ലബ്ബ് ടിവിയുമാണ് തുകയടയ്ക്കേണ്ടത്.
വിദ്വേഷ പ്രഭാഷണത്തിന്റെപേരിൽ പീസ് ടിവി ഉറുദുവിന്റെ ലൈസൻസ് നേരത്തേ റദ്ദാക്കിയിരുന്നു. ഇവ രണ്ടിന്റെയും മാതൃസ്ഥാപനം സാക്കിർ നായിക്കിന്റെ യൂണിവേഴ്സൽ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീസ് ടിവിക്ക് ഇംഗ്ലീഷ്, ഉറുദു, ബംഗാളി പതിപ്പുകളാണുള്ളത്.
കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷപ്രഭാഷണം തുടങ്ങിയ വകുപ്പുകളിൽ ഇന്ത്യയിൽ നിയമനടപടി നേരിടുന്ന സാക്കിർ നായിക്ക് 2016-ൽ മലേഷ്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. മലേഷ്യൻ പൗരത്വമുള്ള ഇയാളെ വിട്ടുതരാൻ ഇന്ത്യ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.
സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ
08:30 AM May 18, 2020 | Deepika.com