ലക്നോ: ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിലേക്കു നടന്നുപോയ കുടിയേറ്റ തൊഴിലാളി പട്ടിണിയിൽ മരിച്ചു. മൂന്നു ദിവസത്തെ യാത്രയ്ക്കൊടുവിലാണ് വിക്രം എന്ന 60 വയസുകാരൻ ഉത്തർപ്രദേശിൽ മരിച്ചത്.
മഹാരാഷ്ട്രയിൽനിന്ന് മൂന്നു ദിവസം മുന്‍പാണ് (വ്യാഴാഴ്ച) വിക്രം മറ്റു കുടുംബാംഗങ്ങൾക്കൊപ്പം സ്വദേശത്തേക്കു യാത്ര ആരംഭിച്ചത്. യാത്ര ആരംഭിച്ചശേഷം വെള്ളിയാഴ്ചയാണ് ഇദ്ദേഹം അവസാനമായി ഭക്ഷണം കഴിച്ചത്. ട്രക്കിലായിരുന്നു ഉത്തർപ്രദേശിലേക്കുള്ള യാത്ര.
ഞായറാഴ്ച പുലർച്ചെ മൂന്നോടെ ഇവരെ ലക്നോവിൽനിന്ന് 120 കിലോമീറ്റർ അകലെയുള്ള കനൗജിൽ ഇറക്കിവിട്ടു. ഇതിനുശേഷം സംഘം സ്വദേശമായ ഹർദോയിലേക്കു നടന്നു. നടന്നു തുടങ്ങി ഒരു കിലോമീറ്ററിനുള്ളിൽ വിക്രം തളർന്നുവീഴുകയും മരിക്കുകയുമായിരുന്നു.
ഭക്ഷണം ലഭിക്കാതെയാണ് വിക്രം മരിച്ചതെന്നും മഹാരാഷ്ട്രയിൽനിന്നു പുറപ്പെട്ടശേഷം കുറച്ച് ബിസ്കറ്റുകൾ മാത്രമാണ് അദ്ദേഹം കഴിച്ചിരുന്നതെന്നും ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധിയായ ശൈലേഷ് കുമാർ സിംഗ് അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്ര സർക്കാർ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളിൽ ഒരാൾ മാത്രമാണ് വിക്രം. വീട്ടിലെത്താൻ ആയിരക്കണക്കിന് കിലോമീറ്ററുകൾ നടക്കേണ്ടിവന്ന കുടിയേറ്റ തൊഴിലാളികളുടെ വാർത്തകൾ ദിവസേന പുറത്തുവരുന്നുണ്ട്.
വീട്ടിലേക്കു നടന്നുപോയ കുടിയേറ്റ തൊഴിലാളി യുപിയിൽ പട്ടിണിയിൽ മരിച്ചു
05:41 PM May 17, 2020 | Deepika.com