തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നാലു പേർക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടു പേർക്കു വീതവും കൊല്ലം, എറണാകുളം, തൃശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഏഴു പേർ തമിഴ്നാട്ടിൽ നിന്നും മൂന്നു പേർ മഹാരാഷ്ട്രയിൽ നിന്നും രണ്ടു പേർ വിദേശത്ത് നിന്നും വന്നതാണ്.
കൊല്ലത്ത് ആരോഗ്യപ്രവർത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത് മാലിദ്വീപിൽ നിന്നെത്തിയ ഉത്തർപ്രദേശ് സ്വദേശിക്കാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല.
ഇന്ന് 14 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 100 കടന്നു. 101 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 497 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് നിലവിൽ 62,529 പേര് നിരീക്ഷണത്തിലാണ്. 61,855 പേര് വീടുകളിലും 674 പേര് ആശുപത്രികളിലും. 159 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 45,027 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. 43,200 പരിശോധനാഫലം നെഗറ്റീവായി. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5,009 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4764 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് വയനാട് ജില്ലയിലെ പനമരം പ്രദേശത്തെ കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 24 ആയി.
കേരളത്തിൽ 14 പേർക്കുകൂടി കോവിഡ്; ആർക്കും രോഗമുക്തിയില്ല
05:21 PM May 17, 2020 | Deepika.com