ന്യൂഡൽഹി: കോവിഡിന്റെ മറവിൽ തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സർക്കാരുകളുടെ നീക്കത്തെ വിമർശിച്ച് പ്രമുഖ വ്യവസായിയും വിപ്രോ സ്ഥാപക ചെയർമാനുമായ അസിം പ്രേംജി. ഇക്കണോമിക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം അതൃപ്തി പരസ്യമാക്കിയത്.
കഴിഞ്ഞ കുറച്ചു ദശകങ്ങളായി തൊഴിൽ നിയമങ്ങളിൽ വലിയ തോതിൽ വെള്ളംചേർക്കൽ നടന്നിട്ടുണ്ട്. വ്യാവസായിക രംഗത്തിന്റെ ഉയർന്ന തലങ്ങളിൽ ഇപ്പോൾ അത്തരം നിയമങ്ങളുടെ സാന്നിധ്യം തെല്ലുമില്ല. ഇതു തൊഴിലാളികളുടെ ജീവിതത്തെ കഷ്ടപ്പാടിലാക്കി. ഇങ്ങനെ വെള്ളംചേർക്കപ്പെട്ട തൊഴിൽ നിയമങ്ങളാണ് മരവിപ്പിക്കാൻ പോകുന്നത്. ഇതൊരു തെറ്റായ തീരുമാനമാണെന്നും പ്രേംജി പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളെ മോശംരീതിയിൽ കൈകാര്യം ചെയ്തത് ബിസിനസും തൊഴിലാളികളും തമ്മിലുള്ള ഏറ്റുമുട്ടലുകളിലേക്ക് നയിച്ചു. അതുകൊണ്ടുതന്നെ ഇത്തരം നടപടികൾ അന്യായമാണെന്നു മാത്രമല്ല, ഗുണമില്ലാത്തവയുമാണ്. നേരത്തെ തന്നെ ദുർബലമായ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് സന്പദ്വ്യവസ്ഥയ്ക്ക് ഗുണകരമല്ല. അത് ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുടെ അവസ്ഥ കൂടുതൽ ദയനീയമാക്കുകയേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്ത് പട്ടിണിയിലായവരാണ് വീട്ടിലേക്കു നടന്നുപോകാമെന്നു കരുതിയത്. രാജ്യത്തെ ദശലക്ഷങ്ങളുടെ ദുരവസ്ഥയെയാണ് ഇതു കാണിക്കുന്നത്. ഈ യാഥാർഥ്യം നിലനിൽക്കുന്പോഴാണ് സംസ്ഥാന സർക്കാരുകൾ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"തൊഴിൽ നിയമങ്ങളിൽ വെള്ളംചേർക്കുന്നത് ഗുണകരമല്ല’; അസിം പ്രേംജിക്ക് അതൃപ്തി
04:43 PM May 17, 2020 | Deepika.com