ന്യൂഡൽഹി: രാജ്യത്ത് കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ദുരന്തങ്ങൾക്ക് ഉത്തരവാദി സംസ്ഥാന സർക്കാരുകളാണെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങൾ വേണ്ടത്ര ട്രെയിൻ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും ജാവദേക്കർ കുറ്റപ്പെടുത്തി.
ജനങ്ങളുടെ കൈകളിലേയ്ക്ക് കൂടുതൽ പണം നൽകേണ്ടതായിരുന്നുവെന്ന വിമർശനത്തിന് അടിസ്ഥാനമില്ല. 7,500 രൂപ വീതം നൽകണമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞതെങ്കിൽ അതിൽ കൂടുതൽ നൽകിക്കഴിഞ്ഞു. പതിനായിരത്തിലധികം രൂപ വീതം ലഭ്യമാക്കി. ബാങ്കുകളിൽ നേരിട്ട് പണമായും സൗജന്യ ഭക്ഷ്യധാന്യമായും സൗജന്യ ഗ്യാസ് സിലിണ്ടറായും ആനുകൂല്യങ്ങൾ നൽകിയെന്നും ജാവദേക്കർ അവകാശപ്പെട്ടു.
സ്വകാര്യവത്കരണം ആവശ്യമാണ്. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയർത്തിയതു തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കോവിഡ് പ്രതിസന്ധി അവസരമാക്കി മാറ്റണമെങ്കിൽ സ്വകാര്യവത്കരണം അനിവാര്യമാണെന്നും ജാവദേക്കർ പറഞ്ഞു.
കുടിയേറ്റ തൊഴിലാളി ദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരുകൾ: ജാവദേക്കർ
04:13 PM May 17, 2020 | Deepika.com