ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നിൽനിന്ന് അഞ്ച് ശതമാനമാക്കി ഉയർത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കടമെടുപ്പ് പരിധി കേന്ദ്രം ഉയർത്തിയത്. 20 ലംക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ആണ് ഇക്കാര്യം അറിയിച്ചത്. കടമെടുപ്പ് പരിധി ഉയർത്തിയതോടെ സംസ്ഥാനങ്ങൾക്ക് 4.28 ലക്ഷം കോടി രൂപ അധികമായി ലഭിക്കും.
കടമെടുപ്പ് പരിധി ഉയർത്തുന്നത് 2020–21 കാലത്തേക്കു മാത്രമാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ അഞ്ചു ശതമാനം വരെയാണ് കടമെടുപ്പ് പരിധി ഉയർത്തിയത്. അര ശതമാനം കടമെടുപ്പ് ഒരു നിബന്ധനയും ഇല്ലാതെയാണ്.
മൂന്നരയിൽനിന്ന് നാലരയിലേക്ക് ഉയർത്തണമെങ്കിൽ കേന്ദ്രം അറിഞ്ഞ് മാത്രമേ സാധിക്കൂ. കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ പാലിക്കണം. കടമെടുക്കുന്ന തുക കൃത്യമായി പാവങ്ങളിലേക്ക് എത്തണമെന്നതാണ് നിബന്ധന. ഇതിന് നാലു മേഖലകൾ കണ്ടെത്തിയിട്ടുണ്ട്.
ഈ മേഖലകളിൽ പണം കൃത്യമായി വിനിയോഗിച്ചിരിക്കണം. വൈദ്യുതോൽപാദന മേഖല ഉൾപ്പെടെയുള്ള നാലു മേഖലകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നാലിൽ മൂന്നെണ്ണമെങ്കിലും കൃത്യമായി നിറവേറ്റിയാൽ ശേഷിക്കുന്ന അര ശതമാനം കൂടി കടമെടുക്കാം. ദീർഘകാലമായുള്ള കേരളത്തിന്റെ ആവശ്യത്തിനാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
കടം വാങ്ങാൻ അനുമതി; സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി അഞ്ച് ശതമാനമാക്കി
01:49 PM May 17, 2020 | Deepika.com