ന്യൂഡൽഹി: കോവിഡ് മഹാമാരിയെ മറികടക്കാൻ തൊഴിലാളികളിലേക്ക് കൂടുതൽ പണം എത്തിക്കാൻ കേന്ദ്രം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി (എംജിഎൻആർഇജിഎ) 40,000 കോടി രൂപ നീക്കിവയ്ക്കുന്നതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ടം വിവരിക്കുകയായിരുന്നു ധനമന്ത്രി.
ലോക്ക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പ് വരുത്തുന്നതിനായി ബജറ്റിന് പുറമെയാണ് 40,000 കോടി രൂപ അനുവദിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. എംജിഎൻആർഇജിഎയ്ക്കായി ബജറ്റ് വിഹിതം 61,000 കോടി രൂപയാണ്. ഇതിനു പുറമെയാണ് ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയ തൊഴിലാളികൾക്കായി 40,000 കോടി രൂപ അധികമായി അനുവദിച്ചിരിക്കുന്നത്.
സർക്കാരിന്റെ ഈ നടപടി വരാനിരിക്കുന്ന മഴക്കാലത്ത് തൊഴിലാളികളെ സഹായിക്കുകയും ഉയർന്ന ഉൽപാദനത്തിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥ ഉയണർത്തുകയും ചെയ്യുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
കുടിയേറ്റ തൊഴിലാളികൾ പലരും അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തിയതിനാൽ അവർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കാം. അവർ തൊഴിലുറപ്പ് പദ്ധതിയിൽ പങ്കാളികളായാൽ തൊഴിൽ നേടാം. ഇതിലൂടെ 300 വ്യക്തിഗത തൊഴിൽ ദിവസങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
തൊഴിൽ ഉറപ്പിച്ച് കേന്ദ്രം; തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി കൂടി
01:08 PM May 17, 2020 | Deepika.com