കോതമംഗലം: നേര്യമംഗലം പഴമ്പിള്ളിച്ചാലിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ കാട്ടിലേക്കു തുരത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അടിമാലി പഴമ്പിള്ളിച്ചാൽ കമ്പിലൈൻ സ്വദേശി പൂവത്തിങ്കൽ പ്രിൻസ് ചാക്കോ (45) ആണു മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴോടെ പഴമ്പിളളിച്ചാൽ യാക്കോബായ പള്ളിക്കു സമീപം എസ് വളവിനടുത്തായിരുന്നു സംഭവം. ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ പ്രിൻസും സമീപവാസികളായ രണ്ടു സുഹൃത്തുക്കളും ചേർന്നാണു കാട്ടിലേക്കു തുരത്താൻ ശ്രമം നടത്തിയത്. അതിനിടെ ആന തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു.
കാട്ടാനയുടെ പിടിയിലകപ്പെട്ട പ്രിൻസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റു രണ്ടുപേരും ഓടിരക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നു രാത്രി എട്ടോടെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വനപാലകർ സംഭവസ്ഥലത്തെത്തി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
കട്ടപ്പന സ്വദേശിയായ പ്രിൻസ് ഏതാനും വർഷം മുമ്പാണ് കമ്പിലൈനിലേക്കു താമസം മാറ്റിയത്. ഭാര്യ സുജ കമ്പിലൈൻ ആലംപറമ്പിൽ കുടുംബാംഗമാണ്. മകൻ അർജുൻ.
കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു
11:28 PM May 16, 2020 | Deepika.com