ന്യൂഡൽഹി: കോവിഡ് പാക്കേജിന്റെ ഭാഗമായുള്ള ധനമന്ത്രി നിർമല സീതാരാമന്റെ നാലാം ദിന പ്രഖ്യാപനങ്ങൾക്കെതിരെ ആർഎസ്എസ് തൊഴിലാളി സംഘടന രംഗത്ത്. രാജ്യത്തിന് ഇന്നത്തെ ദിവസം നിരാശയുടേതും സങ്കടത്തിന്റേതുമാണെന്ന് ബിഎംഎസ് (ഭാരതീയ മസ്ദൂര്‍ സംഘ്) പ്രതികരിച്ചു. നിർമല സീതാരാമന്റെ സ്വകാര്യവത്കരണ പ്രഖ്യാപനങ്ങൾക്കെതിരെയാണ് ബിഎംഎസ് രംഗത്തെത്തിയത്.
കൊറോണ വൈറസ് വ്യാപനത്തിനിടെ സ്വകാര്യ മേഖലയും വിപണിയും സ്തംഭിച്ചപ്പോൾ പൊതുമേഖലയാണ് നിർണായക പങ്ക് വഹിച്ചത്. നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങളുടെ നാലാം ദിവസം രാജ്യത്തിനും ജനങ്ങൾക്കും ദുഖകരമാണെന്നും ബിഎംഎസ് ജനറൽ സെക്രട്ടറി വിർജേഷ് ഉപാധ്യായ പറഞ്ഞു.
ഓരോ മാറ്റത്തിന്റെയും ആഘാതം ആദ്യം തൊഴിലാളികളെയാണ് ബാധിക്കുന്നത്. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം സ്വകാര്യവൽക്കരണം എന്നാൽ വൻതോതിലുള്ള തൊഴിൽ നഷ്ടം, നിലവാരമില്ലാത്ത ജോലികൾ സൃഷ്ടിക്കപ്പെടുക, ലാഭവും ചൂഷണവും നിയമമായിമാറുക എന്നിവയാണ്. ഒരു ചർച്ചകളും കൂടാതെ സർക്കാർ വലിയ മാറ്റങ്ങൾ വരുത്തുകയും തെറ്റായ ദിശയിലേക്ക് പോകുകയുമാണ്. സംവാദങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും ബിഎംഎസ് പ്രസ്താവനയിൽ പറഞ്ഞു.
മോദിയുടെ സ്വകാര്യവത്കരണ പാക്കേജിനെതിരെ ആർഎസ്എസ് തൊഴിലാളി സംഘടന
09:17 PM May 16, 2020 | Deepika.com