ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കുടിയേറ്റ തൊഴിലാളികളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണം. കോണ്‍ഗ്രസാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്.
ഹരിയാനയിലെ അംബാലയിൽനിന്ന് ഉത്തർപ്രദേശിലെ ഝാൻസിയിലേക്ക് നടക്കുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ശനിയാഴ്ച വൈകിട്ട് ഡൽഹി സുഖ്ദേവ് വിഹാർ ഫ്ളൈ ഓവറിനു സമീപം ക്യാന്പ് ചെയ്തിരുന്ന തൊഴിലാളികളുമായാണ് കോണ്‍ഗ്രസ് നേതാവ് രാഹുൽ ആശയവിനിമയം നടത്തിയത്.
കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് പെരുവഴിയിലായ കുടിയേറ്റ തൊഴിലാളികൾക്കും പാവപ്പെട്ട കർഷകർക്കും നേരിട്ട് പണം ലഭിക്കുന്ന രീതിയിൽ കേന്ദ്ര സർക്കാർ 20 ലക്ഷം കോടിയുടെ സാന്പത്തിക പാക്കേജ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.
രാഹുലിന്റെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാസ്ക് ധരിച്ചാണ് അദ്ദേഹം തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നത്. ഇവരിൽ ചിലർ ഉത്തർപ്രദേശിലെ ഝാൻസിയിലേക്കും മറ്റും നടന്നുപോകുന്നവരാണ്.
കൊറോണ കാലത്ത് തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളും വീട്ടിലെത്താൻ അവർ നേരിടുന്ന പ്രതിസന്ധികളും രാഹുൽ തൊഴിലാളികളോട് നേരിട്ട് ചോദിച്ചറിഞ്ഞതായി കോണ്‍ഗ്രസ് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
രാഹുലിനെ കണ്ട കുടിയേറ്റ തൊഴിലാളികൾ പോലീസ് കസ്റ്റഡിയിലെന്നു കോണ്‍ഗ്രസ്
09:10 PM May 16, 2020 | Deepika.com